മരണാനന്തരം എന്താണ് ഒരാള്‍ക്ക് ബാക്കി? മതങ്ങള്‍ മറ്റൊരു ജീവിതത്തെ പറ്റി പറയുന്നു. അതല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്; മരിച്ചു ഒരു വ്യക്തിയുടെ മരണശേഷം ഇവിടെ, ഈ ഭൂമിയില്‍, എന്താണ് ബാക്കി എന്നതാണ്. മരിച്ചയാളുടെ നന്മകളെ നാം വാഴ്ത്തുന്നു. തിന്മകളെ കഴിവതും മറക്കുന്നു. ഒപ്പം പ്രതാപവും ധന ശേഷിയും അനുസരിച്ച് (പലപ്പോഴും അതിനപ്പുറവും) 'ചടങ്ങുകള്‍' നടത്തുന്നു. സഞ്ചയനം ആയാലും ഖതം അടിയന്തിരം ആയാലും ശുശ്രൂഷ ആയാലും വിഭവ സമൃദ്ധം.
മരണാനന്തര ജീവിതത്തെ പറ്റി മാത്രമല്ല, ഇഹലോകത്തെ അവശേഷിപ്പുകളെ പറ്റിയും മതങ്ങള്‍ പറയുന്നുണ്ട്. അയാള്‍ ചെയ്തു വച്ച നന്മയും തിന്മയും അയാള്‍ക്കൊപ്പം മരിക്കുന്നില്ല എന്നത്രെ അത്. യുക്തി വാദികളും മത രഹിതരും ഉള്‍പ്പെടെ എല്ലാവരും ഇത് അംഗീകരിചെക്കാം. മരണാനന്തര ചടങ്ങിലെ ഭക്ഷണ വൈവിധ്യം അയാളുടെ മരണാനന്തര ജീവിതത്തെയോ അവശേഷിക്കുന്നവരുടെ ഇഹലോക ജീവിതത്തെയോ സ്വാധീനിക്കുന്നില്ല എന്നും രണ്ടിനും ഒരു ഗുണവും ചെയ്യില്ലെന്നും ആരും സമ്മതിക്കും. 'നാട്ടു നടപ്പിനു' എന്നൊരു ന്യായം (?) മാത്രമാണ് ഈ ചടങ്ങുകളുടെ ഒക്കെ ആധാരം. ഒഴുക്കിനെതിരെ നീന്താന്‍ പൊതുവെ തയ്യാറല്ല ആരും. അതിനു സന്നദ്ധനായ ഒരു സാധാരണക്കാരനെ പറ്റിയാണ് ഈ കുറിപ്പ്.
സുകുമാര പണിക്കര്‍ എന്ന നാട്ടിന് പുറത്തുകാരന് എഴുപതോളം വര്‍ഷങ്ങള്‍ ജീവിച്ചു രോഗാതുരനായി മരിച്ചു. ഏക മകന് വായിക്കുവാനായി ഒരു വില്പത്രം എഴുതി വച്ചിരുന്നു. തന്റെ ശവം കുളിപ്പിക്കരുതെന്നും നേരത്തെ ദഹിപ്പിക്കണമെന്നും തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ എഴുതപ്പെട്ടിരുന്നു. ഏറ്റവും പ്രധാന നിര്‍ദേശം താഴെ പറയുന്നു..
"........ എന്റെ മരണാനന്തരം സഞ്ചയനം നടത്തരുത്. അതിനു കാപ്പി, ഭക്ഷണം തുടങ്ങിയവയ്ക്ക് എന്ത് തുക ചിലവാക്കാന്‍ ഉദ്ദേശിക്കുന്നുവോ, ആ തുകക്ക് പുസ്തകങ്ങള്‍ വാങ്ങി ദേശായി ഗ്രന്ഥശാലയ്ക്ക് നല്‍കുക. മോനേ, നിനക്കതു സന്തോഷം നല്കുന്ന കാര്യമാണല്ലോ? ............."
വായനാപ്രിയനും എന്റെ ബാല്യകാല സുഹൃത്തുമായ മകന് അതിനു തയ്യാറായി പുസ്തകങ്ങളും അത് സൂക്ഷിക്കാന്‍ അലമാരയും നല്കി. പിതാവിന് ഇഷ്ടമാവില്ല എന്ന കാരണത്താല്‍, അദേഹത്തിന്റെ ഫോട്ടോ പോലും ഈ അലമാരക്കൊപ്പം പ്രദര്‍ശിപ്പിക്കാന്‍ മകന് അനുവദിച്ചുമില്ല. ഒരു പക്ഷെ, ഈ കുറിപ്പ് പോലും പിതാവിനും മകനും ഇഷ്ടമായില്ല എന്ന് വരും. കാരണം, പ്രചാരണം അവര്‍ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും, ഈ സന്ദേശം പ്രചരിക്കേണ്ടത് തന്നെ എന്ന സദുദ്ദേശമാണ് ഇതിനാധാരം.
അക്ഷരം എന്നാല്‍ തന്നെ ക്ഷരം അഥവാ നാശം ഇല്ലാത്തതു എന്നാണ്. അക്ഷരപ്പുരകള്‍ ആള് ശേഷിയും ധന ശേഷിയും കുറഞ്ഞ ഇടങ്ങളാണ്. 'സപ്താഹത്തിനു' വാരി കോരി നല്കുന്നവര് ഗ്രന്ഥ ശാലകളെ അത്ര പരിഗണിക്കാറില്ല. ആയതിനാലും ഇത്തരം അപൂര്‍വതകള്‍ ഉയര്‍ത്തി കാട്ടേണ്ടതുണ്ട്. ഇത് ആര്‍ക്കെങ്കിലും മാതൃക ആയെങ്കില്‍!