Thursday 19 December 2013

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം അഞ്ച്

     
       ബൂലോകത്തെ ഏറെ കാലമായി ശ്രദ്ധേയ എഴുത്തിന്റെ ഉടമകളായ ഫിലിപ്പ് വി ഏരിയല്‍,  നിഷാ ദിലീപ്,  സോണി  എന്നിവര്‍ക്കൊപ്പം ബ്ലോഗില്‍ മനോഹരമായ ഒരു നോവല്‍ എഴുതി വിപ്ലവം സൃഷ്ടിച്ച വി ആര്‍ അജിത്‌ കുമാര്‍ കൂടി ആകുമ്പോള്‍ ഇത്തവണത്തെ ബ്ലോഗ്‌ വിലയിരുത്തല്‍ സാര്‍ത്ഥകം ആകും എന്ന് വിചാരിക്കുന്നു. ബ്ലോഗ്‌ എഴുത്തിനെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്നത് ദൗത്യമാക്കിയ ശ്രീ. ഫിലിപ്പിന്റെ ഏരിയലിന്റെ കുറിപ്പുകള്‍, ഇ-മഷിയുടെ എഡിറ്റര്‍ കൂടിയായ  ശ്രീമതി.നിഷ ദിലീപ് എഴുതുന്ന  ഹൃദയ താളങ്ങള്‍   ശ്രീമതി. സോണിയുടെ പുകയുന്ന കഥകളും  കവിതകളും ശ്രീ . വി ആര്‍ അജിത്‌ കുമാര്‍  (പി ആര്‍ ഡി യില്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഇപ്പോള്‍ കേരള പ്രസ്‌ അക്കാഡമി സെക്രട്ടറി ) എഴുതിയ നോവല്‍ ബ്ലോഗ്‌ കേരള ചരിത്ര നോവൽ ഈ ബ്ലോഗുകളിലൂടെയാണ് ഇത്തവണത്തെ സഞ്ചാരം

                                            അഞ്ചാം ഭാഗത്തിനു പ്രത്യേക ആമുഖം

          ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ സംരംഭം. ഇതിന്റെ ഉദ്ദേശം ഫല പ്രാപ്തിയിലെത്തുക ഈ പോസ്ടിന്റെയും മുന്‍  പോസ്ടുകളുടെയും  വിശദമായ വായന (ലിങ്കുകളില്‍ പോയി വായിച്ചു) നിര്‍വഹിക്കുകയും അഭിപ്രായങ്ങള്‍ വിശദമായി രേഖപ്പെടുത്തുകയും ചെയ്യുമ്പോഴാണ് . ആയതിനു ബ്ലോഗ്ഗെര്‍ മാര്‍ മുന്‍  കൈ എടുക്കുകയും ഈ സംരംഭത്തിന് വേണ്ട മാര്ഗ്ഗ നിര്‍ദേശങ്ങള്‍ നല്കുകയും വേണം എന്ന് പ്രത്യേകം അഭ്യര്‍ഥിക്കുന്നു.

Tuesday 10 December 2013

പുസ്തക പരിചയം - ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി


ഓഷ് വിറ്റ്സിലെ  ചുവന്ന പോരാളി 

അരുണ്‍  ആര്ഷ 

ഗ്രീന്‍  ബുക്സ് 

വില : 160 രൂപ

പേജുകള്‍ :  184

ഓണ്‍ലൈന്‍ ആയി വാങ്ങാം ..ഇതാ ലിങ്ക്

- ഒന്ന്  -


            സോഷ്യല്‍  നെറ്റുവര്‍ക്കുകള്‍ ഈ കാലത്ത് ആശയ സംവേദനത്തിനുള്ള മികച്ച ഉപാധിയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഇരുന്നു ഇത് വരെ പരസ്പരം കാണാത്തവര്‍  വിവിധ വിഷയങ്ങളെ പറ്റി  സംവദിക്കുന്നു. അത്തരം ഒരു സംവാദത്തില്‍ നിന്നും ഒരു സര്ഗ്ഗ സൃഷ്ടി പിറവിയെടുക്കുക എന്നത് അത്രയേറെ സാധാരണമല്ല. ഇപ്പോള്‍ അതും സംഭവിക്കുന്നു. ഈ നോവലിന്റെ 'സ്പാര്ക്ക്' കിട്ടിയതും അത്തരം ഒരു ചാറ്റില്‍  നിന്നുമാണ്. നാസി ക്രൂരത അരങ്ങേറിയ നാട്ടിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഈ നോവല്‍  പിറവി എടുത്തത് തികച്ചും ആവേശകരമാണ്. അരുണ്‍ ആര്ഷക്കൊപ്പം സിജോ ജോസഫ് വള്ളിക്കാടനും അഭിമാനിക്കാം. ഫേസ് ബുക്ക് കൂട്ടായ്മയില്‍  അരുണിനെ പ്രോത്സാഹിപ്പിച്ചവര്‍ക്കും... ഒറ്റ ഇരുപ്പില്‍  വായിച്ചു തീര്ക്കാവുന്ന വായനാസുഖം പകരുന്ന നോവല്‍ , മികച്ച ഭാഷയുടെയും പാത്ര സൃഷ്ടിയുടെയും ഉദാഹരണം, മനുഷ്യന്റെ തീവ്ര ദുഃഖങ്ങള്‍ ചോര്ന്നു പോകാതെ ചിത്രീകരിക്കപ്പെട്ട പുസ്തകം എന്നൊക്കെ ഒറ്റ നോട്ടത്തില്‍ ഒരു വായനക്കാരന്‍  എന്ന നിലയില്‍  പറയാനാണ് ഞാന്‍ തുനിയുന്നത്. ഓഷ് വീട്‌സിലെക്കുള്ള ദുഷ്‌കര യാത്രയില്‍ വായനക്കാരനെ കൂട്ടി കൊണ്ട് പോയി, അരുണ്‍, അവരുടെ നെഞ്ചിടിപ്പും രോദനവും നമ്മിലേക്ക് ആവാഹിച്ചു എന്ന് പറയാതെ വയ്യ.

Saturday 30 November 2013

പുസ്തക പരിചയം - ആപ്പിള്‍



പുസ്തക പരിചയം 
 ആപ്പിള്‍
സിയാഫ് അബ്ദുല്‍ ഖാദിര്‍ 
 കൃതി ബുക്സ് –
പേജുകള്‍ 88 വില 65

             ആന്റണി ചെക്കൊവിന്റെയും ഓ ഹെന്റ്രിയുടെയും ടാഗോറിന്റെയും കഥാ സമാഹാരങ്ങള്‍ വായിച്ചപ്പോള്‍ പോലും എനിക്ക് ചിലപ്പോഴൊക്കെ ബോറടിച്ചു. ഒരാളുടെ കഥാകഥന രീതിക്ക് ഏകീകൃത സ്വഭാവം കാണും. അയാളുടെ തന്നെ കഥകള്‍ തുടര്‍ച്ചയായി വായിക്കുക ഇത്തരം ബോറടി പ്രദാനം ചെയ്യാം. പ്രോഫ. എം കൃഷ്ണന്‍ നായര്‍ തെരഞ്ഞെടുത്ത മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ വായിച്ചപ്പോള്‍ ഇങ്ങനെ അനുഭവപ്പെട്ടില്ല എന്നതിന് ഒരു കാരണം എഴുത്തുകാരുടെ വ്യത്യസ്തത തന്നെയാണ്. ഒരു കഥാസമാഹാരം ഇറക്കുമ്പോള്‍ തന്നെ കഥകളുടെ തെരഞ്ഞെടുപ്പു വളരെ പ്രധാനമാണ്. അതിനാല്‍ പൊതുവേ പലരുടെ കഥകള്‍ ഒരുമിച്ചു കാണലാണ് എനിക്കു ആഹ്ലാദദായകം. സിയാഫിന്റെ സമാഹാരം വായിക്കാനെടുത്തപ്പോഴും ബോറടി പ്രതീക്ഷിച്ചു. എന്നാല്‍ ബഷീര്‍ മേച്ചേരിയുടെ ആമുഖം മുതല്‍ ഒരു വ്യത്യസ്തത അനുഭവപ്പെട്ടു.(അതിനര്‍ഥം, സിയാഫ് മേല്‍ പറയപ്പെട്ടവരെ വെല്ലുന്ന കഥാകാരന്‍ എന്നൊന്നും അല്ല)  പല അവതാരകന്മാരും തിരക്കിനിടെ ഒന്നോ രണ്ടോ കഥകള്‍ ഓടിച്ചു നോക്കിയിട്ട് അവയെ ഒന്ന് പൊക്കി മറ്റു കഥകളെ വിസ്മരിച്ചു സ്ഥലം കാലിയാക്കുക പതിവാണ്. ചിലപ്പോ, കഥാകാരന്‍ തന്റെ ഏറ്റം പ്രിയപ്പെട്ട കഥ ഒടുവിലൊളിപ്പിച്ചു വച്ചിട്ടുണ്ടാകും. അത് ചിലപ്പോള്‍  അവതാരകന്‍ സ്പര്‍ശിചിട്ടുണ്ടാകില്ല. എന്നാല്‍ ബഷീര്‍ മേച്ചേരി കഥകള്‍ ഒന്നാകെ വിലയിരുത്തിയിരിക്കുന്നു. അതിന്റെ മാനുഷികമുഖവും, ഭാഷാ രീതിയും എല്ലാം പറഞ്ഞിരിക്കുന്നു. അതിനപ്പുറം എന്തെങ്കിലും പറയാന്‍ നോക്കാം എന്നല്ലാതെ 'മറ്റൊന്നിനുമാവതില്ല തന്നെ'

           പതിനഞ്ചു കഥകള്‍ആണ് ഉള്ളടക്കം. സിയാഫ് അബ്ദുല്‍ ഖാദിര്‍ ഇതില്‍  പാത്രസൃഷ്ടി, അവതരണ ശൈലി, കഥാഭൂമിക, ഭാഷ ഇവയിലൊക്കെ വൈവിധ്യം പകരാന്‍ ശ്രമിച്ചിട്ടുണ്ട്. വൈകി വന്ന വണ്ടിയും മറവിയിലേക്ക് ഒരു ടിക്കറ്റും കഥാകാരന് ചിരപരിചിതമായ തീവണ്ടി പശ്ചാത്തലത്തിലാണ്. തീവണ്ടി പലപ്പോഴും പൊതു സമൂഹത്തിന്റെ ശരിയായ പരിഛെദമാണ്. എന്നാല്‍ മറ്റു കഥകളില്‍ കഥാകാരന്‍ അയാള്‍ക്ക് അത്ര പരിചിതമല്ലാത്ത ഭൂമികയും ഉപയോഗിക്കുന്നു. അങ്ങനെയാണ് വ്യത്യസ്തത കൈ വന്നത്.

             ഒരു തവളയുടെ ജീവചരിത്രത്തില്‍ നിന്നൊരേട്, ഭൂതം ഇവയില്‍ കഥാകാരന്‍ പുതിയ മാനങ്ങള്‍ തേടുന്നു. പറഞ്ഞു പഴകിയ കഥാകഥനത്തില്‍ പുതുമ തേടുകയാണ് ഇവിടെ. കാസിനോയിലും യൂത്തനെഷ്യയിലും വല്ലാതെ പുതുമ തേടുന്ന, മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പുതിയ കാലത്തെ വരച്ചു കാട്ടുന്നു. ഗൃഹ പാ ങ്ങളിലും ഇത് ദര്‍ശിക്കാം. വല്ലാതെ ചുരുക്കി പരീക്ഷിച്ച സുഷിരകാഴ്ചകളില്‍ സിയാഫ് അത്ര വിജയിച്ചില്ല എന്നും പറയാതെ വയ്യ.

ആപ്പിള്‍ എന്ന കഥയിലെ പേരുകള്‍ തെരഞ്ഞെടുപ്പു ഉള്‍പ്പെടെ സൂക്ഷ്മമായി കഥാകാരന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ഡോറോത്തി വല്യമ്മയെ തികഞ്ഞ മിഴിവോടെ അവതരിപ്പിക്കുന്നു. തവളയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതിനിധി ആയി കഥാകാരന്‍ വരച്ചു കാട്ടുന്നു. ബിംബങ്ങള്‍ ഉപയോഗിച്ച് ആശയങ്ങളെ സംവദിക്കുമ്പോള്‍ കുറച്ചു കൂടി വ്യക്തത ആവാമായിരുന്നു എന്ന് തോന്നുന്നു.

                                      ഭൂതത്തിന്റെ ഒടുക്കം കണ്ട ഫ്ലാഷ് ന്യൂസില്‍ ഒക്കെ കഥാ നായകന്‍ അല്പം പൊട്ടന്‍ കളിക്കുന്നില്ലേ എന്നൊരു സംശയവും വരുന്നു. ആറാമന്റെ മൊഴിയെ പറ്റി ഇ-മഷി വിശകലനത്തില്‍ പരമര്‍ശിച്ചുവല്ലോ? ദൈവത്തിന്റെ അമ്മയില്‍ സിയാഫിന്റെ ഭാഷാ ചാതുരി പുറത്തു വരുന്നു. 
"................ അവള്‍ തന്റെ കൈകള്‍ മണത്ത് നോക്കി. അപ്പോഴും തന്റെ കുഞ്ഞിന്റെ പാല്‍ മണം അവളെ വിട്ടു പോയിരുന്നില്ല. അവളുടെ മുലകള്‍ ചുരന്നു നീര് കെട്ടി തുടങ്ങിയിരിക്കുന്നു. വീണ്ടും ദൈവത്തിനു വിശക്കുന്നുണ്ടായിരിക്കും എന്ന് അവള്‍ ചിന്തിച്ചു. ..............................."
 
                                തൃക്കാല്‍ സുവിശേഷത്തില്‍ ചങ്കരന്റെ മൂന്നാം കാല്‍ ഏതെങ്കിലും ബിംബ കല്പന ആണോ എന്ന് സംശയിക്കാം. ഒന്നിലേറെ വ്യാഖ്യാനങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിദര്‍ശിക്കാം. . അതൊക്കെ വായനക്കാരന് വിടുന്നു കഥാകാരന്‍. 

                        മനോരോഗിയുടെ ആല്‍ബം അല്പം ദുര്‍ഗ്രഹത കൊണ്ട് വരാന്‍ ശ്രമിച്ച ഒരു കഥയാണ്‌ എന്ന് തോന്നി. ജീവിത തത്വങ്ങള്‍ സാന്ദര്‍ഭികമായി കഥകളില്‍ വന്നെത്തണം ചില തത്വങ്ങള്‍ സമര്‍ത്ഥിക്കാന്‍  കഥ പറയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഈ കഥയിലും കാണുന്നു.

      ഏതായാലും കഥ വണ്ടിയിലെ യാത്ര രസകരം തന്നെ. ചിലത് ഓര്‍മ്മിക്കാനും ചിലവ ഉള്ളില്‍ കൊണ്ട് പോകാനും ആയി. വീണ്ടും ഈ വണ്ടിയുടെ വരവ് കാത്തിരിക്കുന്നു.
 

Sunday 24 November 2013

പുസ്തക പരിചയം - ദേഹാന്തര യാത്രകള്‍



ദേഹാന്തര യാത്രകള്‍  

വിഡ്ഢിമാന്‍  

കൃതി ബുക്സ്  

പേജുകള്‍ 118  

വില 95

 

            ജീവിതം ഒരു യാത്ര ആണല്ലോ? നാടകം എന്നും മായ എന്നും പ്രഹേളിക എന്നും മിഥ്യ എന്നും ഒക്കെ വിലയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും യാത്ര എന്നതാണ്  ജീവിതത്തെ ശരിയായി അടയാളപ്പെടുത്താന്‍ കൂടുതല്‍ യോജിച്ചത് എന്നാണ് എന്റെ പക്ഷം. ജീവിത യാത്രയില്‍ നാം കണ്ടു മുട്ടുന്നവരും അതില്‍ നമ്മോടു ചേരുന്നവരും ഒക്കെ ജീവിത സംതൃപ്തിയും അതൃപ്തിയും നമുക്ക് നല്‍കുന്നവരാണ്. സുഖ ദുഃഖ സമ്മിശ്രമായ ഈ ജീവിതം തന്നെയാണ് കഥ എഴുതുന്നവരുടെ ഭൂമിക. പച്ചയായ ജീവിതത്തിന്റെ ഏടുകള്‍ കഥാകാരന്‍ പറയുമ്പോള്‍ ആസ്വാദകനും ആ യാത്രയില്‍ പങ്കെടുക്കുന്നു. കഥാപാത്രങ്ങളുടെ വികാര വിചാരങ്ങള്‍ വായനക്കാരനില്‍ എന്തെങ്കിലും അവശേഷിപ്പിച്ചാല്‍ എഴുത്തുകാരന്‍ വിജയിച്ചു എന്ന് സാമാന്യ അര്‍ഥത്തില്‍ പറയാം. ദേഹാന്തര യാത്രകള്‍ എന്റെ സ്ഥിര യാത്രക്കിടയില്‍ വായിച്ചു തീര്‍ത്തപ്പോള്‍ എഴുത്തുകാരന്‍ വിജയിച്ചേ എന്ന് വിളിച്ചു കൂവാനാണ് ഈ കുറിപ്പ്
 
         ‘ഇന്ദുലേഖ’ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് പറയുമ്പോള്‍ തന്നെ നോവലിന് ഏതോ ലക്ഷണം ചമച്ചും കല്‍പ്പിച്ചും കൂട്ടി എന്ന് പറയേണ്ടി വരും. അത് കൊണ്ടാന്നല്ലോ ‘കുന്തലത’ ലക്ഷണമൊത്ത ആദ്യ നോവല്‍ അല്ല എന്ന് പറയേണ്ടി വന്നത്. ഈ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് കുറെ ഏറെ നോവലുകള്‍ വായിച്ചു കൂട്ടിയിട്ടും എനിക്ക് വലിയ നിശ്ചയമില്ല. സി വി രാമന്‍ പിള്ളയുടെ പാത്ര സൃഷ്ടിയെ പറ്റി പ്രൊഫ. എന്‍ കൃഷ്ണപിള്ള എഴുതിയ “പ്രതിപാത്രം ഭാഷണ ഭേദം” എന്ന ഗ്രന്ഥത്തില്‍ ഈ ലക്ഷണങ്ങള്‍ കുറെയൊക്കെ വിസ്തരിക്കുന്നുണ്ട്. ഡോ. പി കെ രാജശേഖരന്‍ “അന്ധനായ ദൈവം – മലയാള നോവലിന്റെ നൂറു വര്‍ഷങ്ങള്‍” എന്ന പുസ്തകത്തില്‍ നോവലിന്റെ ഭൂമികയെ പറ്റി സോദാഹരണം വിലയിരുത്തുന്നുണ്ട്. എങ്കിലും, എന്താണ് നോവല്‍, എന്തല്ല നോവല്‍ എന്ന് തീരുമാനിക്കുക വായനക്കാരന്‍ തന്നെയാണ്. പറഞ്ഞു വരുന്നത്, ഒരു കേന്ദ്ര കഥാപാത്രവും അയാളെ ചുറ്റി പറ്റി കുറെ ജീവിതങ്ങളും പല പ്രദേശങ്ങളും കാട്ടി തരികയും അതിലൂടെ ജീവിതത്തെ കോറിയിടുകയും ചെയ്യുന്ന ഈ ഗ്രന്ഥം നോവുണര്‍ത്തുന്ന ഒരു നോവല്‍ തന്നെ എന്നാണ്. ജീവിതയാത്ര ദേഹാന്തര യാത്ര മാത്രമല്ല; അത് മാനസാന്തര യാത്ര കൂടിയാണ്. പ്രണയം, സൗഹൃദം ഇവയോടൊപ്പം സാമൂഹിക ചലനങ്ങള്‍ ഉയര്‍ത്തി വിടുന്ന വികാരങ്ങളുടെ പ്രതിഫലനവും യാത്രയില്‍ നമുക്കൊപ്പം ഉണ്ട്. അത് കൊണ്ട്, ഈ യാത്ര വൈയക്തിക ജീവിതങ്ങളുടെ പരിഛെദനം മാത്രമല്ല വരച്ചു കാട്ടുക; പൊള്ളുന്ന സാമൂഹിക യാഥാര്‍ ത്ഥ്യങ്ങളും കൂടി ആണ്
 
              പേര് സൂചിപ്പിക്കുന്ന പോലെ, ദേഹങ്ങള്‍ ആണ് ഈ യാത്രാ പുസ്തകത്തിന്റെ പാത. ദേഹങ്ങളുടെ വര്‍ണ്ണനയും ദേഹത്തിനായുള്ള മോഹങ്ങളുടെ പരക്കം പാച്ചിലും കഥാ വിഷയം ആകുമ്പോള്‍ സദാചാര ചോദ്യങ്ങള്‍ ആ കൃതിക്ക് നേരെ ഉയരും. പുസ്തക വില്പനയ്ക്ക് പ്രേരകമായി പേരും മുഖ ചിത്രവും ഒക്കെ ആകര്‍ഷകമായി പ്രത്യക്ഷപ്പെടും. പരോക്ഷ കാമ സംതൃപ്തി തേടുന്ന വായനക്കാര്‍ അത് തേടി പിടിക്കും. സെക്സ് പുനത്തിലും ഓ വി വിജയനും പമ്മനും എഴുതിയപ്പോള്‍ വ്യത്യസ്ത നിലയിലാണ് അത് വിലയിരുത്തപ്പെട്ടത്. പമ്മന്റെ എഴുത്തുകള്‍ പലപ്പോഴും ഇത് എഴുതാനായി മാത്രം എന്ന് തോന്നിപ്പിച്ചപ്പോള്‍, വിജയന്‍റെ എഴുത്തില്‍ ജീവിതത്തിന്റെ ഭാഗം എന്ന മട്ടില്‍ ഇത് വന്നു ഭവിച്ചതാണ് എന്ന് കാണാം. ഇവിടെയും, ദേഹത്തോട് ഒട്ടി നിന്നല്ല കഥാകാരന്‍ കഥ പറയാന്‍ ശ്രമിക്കുക; മറിച്ച് ദേഹത്തോട് ചേര്‍ത്ത് പറയണ്ടവ മാത്രം അങ്ങനെ പറയുക എന്ന രീതിയാണ് സ്വീകരിചിരിക്കുക. ദേഹം പറകയേ വേണ്ട എന്നത് കപട സദാചാരം ആണെന്നതില്‍ തര്‍ക്കമില്ല
 
          അമ്മ എന്ന സത്യത്തില്‍ ബന്ധിച്ചാണ് കഥ വികസിക്കുന്നത്. രമേഷിന്റെ അമ്മ തന്നെയാണോ കേന്ദ്ര കഥാപാത്രം എന്ന് ദ്യോതിപ്പിക്കുന്നത്ര പ്രാധാന്യം അമ്മക്ക് കൊടുക്കുന്നു
മനോജ്. ഓരോ ദേഹാന്തര യാത്രയും അമ്മയെ ഓര്‍മ്മിപ്പിക്കുന്നു. അമ്മയെ തെറ്റിലേക്ക് നയിച്ച ശരിയുടെ ആഴം മകന് മനസ്സിലാക്കാനായത് കാലത്തിന്റെ വികൃതിയിലൂടെ മാത്രം. ബന്ധങ്ങളുടെ ആഴങ്ങളെകൂടി വിശകലനം ചെയ്യുന്നു പലപ്പോഴും ഈ നോവലില്‍. അവിശുദ്ധ ബന്ധങ്ങളുടെ അകങ്ങളില്‍ അറിയാതെ പോകുന്ന ഉത്കൃഷ്ട സ്നേഹം ‘അന്ന കരിനീന’ യുടെ വിഷയമാണ്‌. ഷോളോഖോവിന്റെ ‘ഡോണ്‍ ശാന്തമായൊഴുകുന്നു’ എന്ന ക്ലാസ്സിക്കിലും സ്നേഹത്തിന്റെയും കാമത്തിന്റെയും ഇഴ ചേര്‍ക്കല്‍ കാണാം. മനോജ്‌ എന്ന വിഡ്ഢിമാനും തന്നാലാവും വിധം ഈ ഇഴയടുപ്പും വൈരുധ്യവും വരച്ചു കാട്ടുന്നു.

              യാത്രയില്‍ കാണുന്നവരൊക്കെ നമ്മെ സ്പര്‍ശിക്കുന്നു എന്നത് പാത്ര സൃഷ്ടിയുടെ നല്ല ഉദാഹരണങ്ങള്‍ ആണ്. ഒറ്റ നോട്ടത്തില്‍ മുരടനായ മാത്യൂസ്‌ ഏട്ടന്‍ പോലും നമ്മിലേക്ക്‌ ആഴത്തില്‍ ഇറങ്ങുന്നു. പാഠം ആറു - സൗഹൃദം ചതിയുടെ പറഞ്ഞു കേട്ട കഥയെങ്കിലും അവതരണത്തില്‍ പുതുമ ഉണ്ടാക്കുന്നു. പക്ഷെ കിഷന്‍ലാലിന്റെ ഗൃഹ സന്ദര്‍ശനത്തില്‍, ദേവദാസിയുടെ പ്രസംഗം അല്പം കടന്നു പോയില്ലേ എന്ന് സംശയിക്കുന്നു. അത്ര വിദുഷിയോ ഈ ദേവദാസി! മനോജ്‌ പറയാനുദ്ദേശിച്ചത് അവരിലൂടെ തന്നെ പറയെണ്ടിയിരുന്നോ എന്നൊരു സംശയം! ഒരു പക്ഷെ പ്രാന്തി പപ്പിയെ പോലെ രഹസ്യമായി ഈ ദേവദാസിയും വായന ഉപാസന ആക്കിയിരിക്കാം
 
                കഥാകാരന്‍ അധികം ദേശാന്തരം നടത്താതെ “ഭാവനാ വാഹനത്തില്‍ പറന്നു പറന്നത്രേ” ഈ ഭാരത ഭൂമി ചുറ്റി കണ്ടത്! ഈ നാടിന്റെ വൈവിധ്യം വരികളില്‍ ആവാഹിക്കാന്‍ എന്നിട്ടും കഴിഞ്ഞു. വര്‍ഗീയത മൂടിയ മനസ്സുകളെ തുറന്നു കാട്ടാനും. അവ ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കാട്ടുവാനും ചേതന്‍ ഭഗത്തിനെ പോലെ വിഡ്ഢിമാനുമായി
 
           മധു എന്ന ഹിജഡയാണ് നേരിട്ട് പ്രത്യക്ഷപ്പെടാതെ നമ്മെ നൊമ്പരപ്പെടുത്തുന്ന കഥാപാത്രം. കേരളത്തില്‍ തുടങ്ങിയ യാത്ര ഇവിടെ അവസാനിപ്പിക്കണം എന്ന് നിരബന്ധമുള്ളതിനാലാവാം രമണിയില്‍ കഥ എത്തിയത്. രമണിയില്‍ അവസാനിപ്പിക്കാതെ അമ്മയിലും പ്രാന്തി പപ്പിയിലും എത്താന്‍ വിഡ്ഢിമാന്‍ വെമ്പല്‍ കൊണ്ടത്‌ കാണാം. കൃത്യമായ അവസാനം തന്നെ നോവലിന്. അത് വായിച്ചു മടക്കുമ്പോഴും അവരൊക്കെ നമുക്കൊപ്പം ഉണ്ട്. ഒരു നൊമ്പരമായി, വേദനയായി.

      ഭാഷ നന്നായി വഴങ്ങിക്കൊടുത്തു ഈ വിഡ്ഢിമാന്. അതുകൊണ്ടാണല്ലോ കഥാപാത്രങ്ങള്‍ക്കൊപ്പം വാചകങ്ങള്‍ നമ്മില്‍ കൊളുത്തി നില്‍ക്കുന്നത്. “സന്ധ്യാ നേരത്ത് അവള്‍ വന്നു; മറ്റൊരു സന്ധ്യ പോലെ” എന്ന് ഷോളോഖോവ് ഗദ്യത്തില്‍ എഴുതിയതും “വരുമോ കുങ്കുമം തൊട്ട സാന്ധ്യ ശോഭ കണക്കവള്‍” എന്ന് പി കുഞ്ഞിരാമന്‍ നായര്‍ പദ്യത്തില്‍ എഴുതിയതും കാല്‍ നൂറ്റാണ്ടു മുന്നേ വായിച്ചത് ഓര്‍മ്മയില്‍ വരുന്നത് ആ പ്രയോഗങ്ങളുടെ ഭംഗിയാലല്ലേ
 

                   “അവള്‍ ആലസ്യത്തോടെ തലയുയര്‍ത്തി. ആഹ്ലാദവും ലജ്ജയും കടപ്പാടുമെല്ലാം നിറഞ്ഞു തുളുമ്പുന്ന ഒരു ചിരി എനിക്ക് സമ്മാനിച്ചു. സത്യം പറയട്ടെ, അതിനു മുന്‍പോ അതിനു ശേഷമോ അത് പോലൊരു സമ്മാനം എനിക്കൊരിക്കലും കിട്ടിയിട്ടില്ല.”

                   ഈ നോവല്‍ വായിച്ചു അവസാനിപ്പിച്ചപ്പോള്‍ ഉള്ളില്‍ വിഷാദമൊളിപ്പിച്ച, തെല്ലു അഭിമാനം നിറച്ച, വായനയുടെ ആഹ്ലാദം തുളുമ്പിയ ഒരു പുഞ്ചിരി എന്റെ മുഖത്തുണ്ടായിരുന്നു. പ്രിയ വായനക്കാരാ, അത്തരമൊരു പുഞ്ചിരി താങ്കള്‍ക്കും അനുഭവവേദ്യമാകും.

Friday 8 November 2013

'അന്‍വരി'കള്‍ക്ക് ഒരു വയസ്സ്



അന്ന് ഞാൻ വിവര വിശാല ശൃംഖലയിൽ  
സ്വസ്ഥാപനത്തിൻ  വാർത്ത തെരയവേ
കണ്ണിലുടക്കി, നമ്മെ വിമർശിക്കും വരികൾ
ബ്ലോഗതിൽ, തെല്ലു അമ്പരപ്പോടെ പരതി ഞാൻ
'വിഷ്ണുലോക'ത്തിന്റെ മാറിൽ 'കുഞ്ഞുമോൻ'
വർദ്ധിത വീര്യനായ് മുനിഞ്ഞു കത്തീടവേ
മലയാള ബ്ലോഗിന്റെ കൂട്ടവും കണ്ടെന്റെ
കൈപിടിച്ച്ന്നു 'പടന്ന' മുന്നേറവേ                                              

അബസ്വര ലിങ്കുകൾ വരയിൽ കുരുങ്ങി
ഹൃദയ താളത്തോടമാവാസി നാളിലും
വെള്ളനാടിന്റെ പിന്നെ നെടുമങ്ങാടിന്റെ
സൗമ്യദർശനത്തിലുന്മത്തനായി ഞാൻ
ബെർളിയും വള്ളിക്കുന്നും നയിച്ചൊരാ
ബ്ലോഗത്ര ചെറുതല്ല എന്നു നിനച്ചു ഞാൻ
 പാവം പ്രവാസിയും കൊമ്പനും വമ്പനും
കൂടാരമാടിച്ചതി ലൊളിപോരാളി പാര്ക്കവേ
വെള്ളരിക്കാ പട്ടണത്തിൻ നടുവില്‍ ഞാൻ
നില്ക്കവേ, ആരോ വിളിച്ചു "പ്ലിങ്ങരുടെ നായകാ"
ഊർക്കടവും പുഞ്ചപ്പാടവും കടന്നു ഞാൻ
തോന്ന്യാക്ഷരങ്ങളിൽ സ്പന്ദനം ദർശിക്കവേ

പാദസ്വരത്തിൻ കിലു കിലുക്കത്തിൽ
എന്ന് സ്വന്തം ഹൃദ്യം തണൽ  മരം
മണ്ടൂസ നിസർഗ്ഗ  ആർഷ നാദം
സ്വപ്നക്കൂട് സാന്ത്വനം ആകവേ
കുട്ടിക്കളിയുടെ നായകന്‍ ഇടങ്ങേറായ് മാറവേ
"മധ്യേ  കാണുന്ന ...".ബൂ ലോക കാരണവര്‍  പറയവേ
പ്രവീണങ്ങളാകെ മുങ്ങി നിവർന്നോരു ചലച്ചിത്ര
വിചാരണയിലാമോദവാനായി ഞാൻ
തുഞ്ചൻ പറമ്പിലെ മണ്ണിലോടന്നെത്തി
കൊട്ടോട്ടി, ജയൻ, തിരൂരു ജ്ജ്വല സംഘാടകർ
ദർശനക്കാരെന്നെ ചായവും തേച്ചതിൽ
വരയൻ മുഖാമുഖം ആടി തിമിർത്തു ഞാൻ
പുണ്യാളനൊരു നാളിൽ കണ്ണോന്നടച്ചതിൻ
കണ്ണീർ മഴയും പിന്നെ കാണുവാനിടയായി
കൊണ്ടോട്ടി നഗരത്തിൽ നന്മ കണ്ടെത്തി ഞാൻ
പൊന്നാണിക്കാരനെൻ പുന്നാര അനുജനായ്
ചിത്ര ഡിസൈനർ ഹൃദയത്തിലായതും
കല്യാണ വാർഷികം നെറ്റിൽ തെളിഞ്ഞതും
അമ്പു വരക്കൊരു തട്ടകം പണിഞ്ഞതും
ക്ഷിപ്രം ഉട്ടോപ്യനെൻ മനസ്സിൽ നിറഞ്ഞതും
മറക്കാൻ കഴിയുമോ, അമ്പട പുളുസോ!

അസ്രൂസും ഭ്രാന്തനും പോൻവരി ആക്കിയോ-
രൻവരി എത്ര നാൾ പാരിതിൽ കാണുമോ?
   







Sunday 3 November 2013

'കഥ'യുടെ കഥ (എന്റെ വായന - ഭാഗം മൂന്ന് )

           

             കഥ കേൾക്കാൻ ഇഷ്ടമില്ലാത്തോരില്ല . അഥവാ ഉണ്ടെങ്കിൽ അവനൊരു കഥയില്ലാത്തോനാണ് . കഥ ആയി  പറയുമ്പോഴാണല്ലോ ചരിത്രം പോലും മനോഹരമാവുക. "കല്ലിനുമുണ്ടൊരു കഥ പറയാൻ..."  എന്നു പറഞ്ഞാണ് ചാച്ചാജി മകളെ ചരിത്രം പഠിപ്പിച്ചത്. കെട്ടുകഥയും കഥയില്ലാകഥയും പ്രചരിക്കുന്ന കാലത്താണ് നാം ഉള്ളത്. ഐതിഹ്യ കഥകളും നാടോടി കഥകളും ഗുണപാഠ  കഥകളും കേൾക്കാൻ മുത്തശ്ശിമാരുടെ മടിത്തട്ടിൽ നിന്നും കുട്ടികൾ ഓടി മറയുന്ന   കാലം. അപസർപ്പക കഥകളും ജാര കഥകളും ഉന്മാദ കഥകളും ഒഴുകുന്ന കാലം. വലിച്ചു നീട്ടിയ കഥകളിൽ കുരുങ്ങി വീട്ടമ്മമാർ വിഡ്ഡിപ്പെട്ടിക്കു മുന്നിൽ കണ്ണീരൊഴുക്കുന്ന കാലം. നുണകഥകളുടെ പെരു മഴയിൽ  നന്മയൊക്കെ ഒലിച്ചു പോകുന്ന കാലം. ഈ  കാലത്തും കഥയുടെ കഥ പറയാൻ ഞാൻ ഒരുമ്പെടുന്നത് ഒരു 'കഥയില്ലായ്മ' ആകുമോ?


            എത്ര കഥകൾ വായിച്ചു? ആരാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ? വായിച്ചതിൽ ഏതൊക്കെ കഥകൾ മനസ്സില് തങ്ങി നില്ക്കുന്നു? ബ്ലോഗുകളിലെ കഥകൾ ശരിക്കും കഥകൾ ആണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരു കഥ തന്നെ ആയി മാറും. ഇതിഹാസങ്ങളിലെ കഥകളും ഉപ കഥകളും ക്ലാസ് മുറിയിലും പുറത്തും കേട്ട് വളർന്ന ബാല്യം ഓർമ്മ  വരുന്നു. അന്ന് തൊട്ടിന്നോളം ഏറ്റവും കൂടുതൽ വായിച്ചത് ഇതര സാഹിത്യ വിഭാഗങ്ങളെക്കാൾ കഥകൾ തന്നെ ആയിരിക്കും. 

               കഥയെ എങ്ങനെയാണ് ചെറുകഥ, മിനികഥ, നീണ്ടകഥ, നൊവെലൈറ്റ്, നോവേല്ലാ, നോവൽ, സൈബർ കഥ, കാപ്സൂൾ കഥ എന്നൊക്കെ തിരിക്കുക? ആധികാരികമായ നിർവചനം എനിക്കറിയില്ല. പേജുകൾ കൂടുമ്പോ നീണ്ട കഥ എന്നോ നോവൽ  എന്നോ പറഞ്ഞേക്കാം. അത്, ഒരു പക്ഷെ, എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആകാം. കഥാപാത്രങ്ങളുടെ എണ്ണം, കഥ വികസിക്കുന്ന കാൻവാസ്  ഇതൊക്കെ ഒരു പക്ഷെ ഘടകം ആവാം. ഇരുപതു പേജുള്ള ഒരു കഥയും , പതിനാറു പേജിൽ ഒരാൾ നോവൽ എഴുതിയതും വായിച്ചിട്ടുണ്ട്. പത്തു പതിനഞ്ചു കഥാപാത്രമുള്ള ചെറുകഥയും ഒറ്റ കഥാ പാത്രമുള്ള നോവലും കണ്ടിട്ടുണ്ട്. അപ്പൊ ഇതൊന്നും അല്ല മാനദണ്ഡം, പിന്നെ സ്വന്തം കുഞ്ഞു എന്താണ് എന്ന് എഴുതുകാരൻ പറയുന്നത് മാത്രമാണ് മാനദണ്ഡം എന്നേ  പറയാൻ കഴിയൂ.





                 മൂല്യങ്ങൾ സംരക്ഷിക്കാൻ എഴുതപ്പെട്ട കഥകൾ കാലാതിവർത്തി ആയി നില നിൽക്കും. ലിയോ റ്റൊൽസ്റ്റൊയിയുടെ "ഒരാൾക്ക്‌ എത്ര ഭൂമി വേണം" അതിൽ പെട്ടതാണ്. മനുഷ്യന്റെ ദുരയെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന ഈ കഥ  ഉദാത്ത കഥ ആയി വിവക്ഷിക്കപ്പെടുന്നു. ആന്റണി ചെക്കോവും മോപ്പസാങ്ങും ഓ ഹെന്റ്രിയും  ഡി എച്ച് ലോറൻസും മാർക്ക്‌ റ്റ്വയിനും ഒക്കെ  പാശ്ചാത്യകഥാ ലോകത്തെ തിളങ്ങുന്ന നക്ഷത്രങ്ങൾ ആണ്. ഖലീൽ ജിബ്രാനാവട്ടെ, കഥയെ കാവ്യമാക്കിയ ചിന്താശീലുകളുടെ സുൽത്താൻ ആണ്. ഈസോപ്പ് കഥകളും ബൈബിൾ കഥകളും വിശ്വ സാഹിത്യത്തിൽ തല ഉയർത്തി നില്ക്കുന്നു. ആയിരത്തിഒന്ന് രാവുകളിൽ ഭൂമിയിലേക്ക്‌ പെയ്തിറങ്ങിയ കഥകൾ എക്കാലവും കാതോടു കാതോരം ചുറ്റി നടക്കും. കഥാസരിത്‌ സാഗരം, വിക്രമാദിത്യ വേതാള കഥകളും ലോകത്തിനു ഭാരത മണ്ണിന്റെ സംഭാവനകളാണ്. 

                 വിശ്വമഹാകവി ടാഗോറിന്റെ പോസ്റ്റുമാൻ ഉൾപ്പെടെ ഉള്ള കഥകൾ ആവർത്തന വായനയിലും നമ്മെ ചെടിപ്പിക്കില്ല. ആർ കെ നാരായണനും മുൽക് രാജ് ആനന്ദും മാധവികുട്ടിയും ആംഗലേയത്തിൽ നല്ല കഥകൾ എഴുതി ഇന്ത്യയുടെ യശസ്സുയർത്തി. ഹിന്ദിയിലും മറ്റു ഇന്ത്യൻ ഭാഷകളിലും   ഒക്കെ വന്ന കഥകൾ വിവർത്തനമായി നമുക്ക് ലഭ്യം ആണ്. റഷ്യൻ ചൈനീസ് അറേബ്യൻ തുടങ്ങി ലോകഭാഷകളിലെ കഥകളും വിവർത്തനം ചെയ്തു മലയാളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇവ വായിച്ചാൽ ലോകത്തിന്റെ വിസ്ത്രുത  ലോകത്തെ നമുക്കറിയാൻ കഴിയും. ഏതു ഭാഷയിലും മനുഷ്യന്റെ കണ്ണുനീരിനു ഒരേ രസമാണെന്നും സ്നേഹത്തിനു ഒരേ വിലയാണെന്നും നാം സമ്മതിക്കും. 


                മലയാള ചെറു കഥാ പ്രസ്ഥാനം എത്ര സമ്പന്നമാണെന്നു അഭിമാനിക്കാതെ വയ്യ.  തകഴിയും ബഷീറും കേശവ ദേവും ഉറൂബും എഴുതിയ കഥകൾ ഇന്നും നന്നായി വായിക്കപ്പെടുന്നു. കാരൂർ  തുടക്കമിട്ട പള്ളിക്കൂടം കഥകൾ ഇന്നും അക്ബർ  കക്കട്ടിലിലൂടെ എഴുതപ്പെടുന്നു. എൻ പി മുഹമ്മദും പൊൻകുന്നം വർക്കിയും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങളുടെ കഥകളിൽ  പ്രതിഫലിപ്പിച്ചവർ ആണ്. എം പി നാരായണ പിള്ളയും വി കെ എന്നും ആക്ഷേപ ഹാസ്യത്തിന്റെ ഉജ്ജ്വല ഉദാഹരണങ്ങൾ ആയ കഥകൾ എഴുതി. പയ്യൻ കഥകൾ എങ്ങനെ  മറക്കുവാൻ കഴിയും? കോവിലനും നന്തനാരും പട്ടാള കഥകളിലൂടെ നമ്മെ ബാരക്കുകളിലേക്ക് കൂട്ടി കൊണ്ട് പോയപ്പോൾ, പൊറ്റക്കാട് സഞ്ചാരിയായി നമ്മെ നടത്തി. ലളിതാംബിക അന്തർജ്ജനവും വി ടി യും എഴുതിയപ്പോൾ, പഴമയുടെ കോട്ടകൾ വിറങ്ങലിച്ചു. ചുവപ്പ് നാടയുടെ കുരുക്കുകൾ കഥകളായി മലയാറ്റൂരിലൂടെയും ഉണ്ണികൃഷ്ണൻ പുതൂരിലൂടെയും പുറത്ത് വന്നു. ഭാഷയുടെ സൗകുമാര്യം പരത്തി മാധവികുട്ടിയും ഓ വി വിജയനും അരങ്ങത്തു നിന്നു. പാറപ്പുറത്തിന്റെയും പട്ടത്തുവിള കരുണാകരന്റെയും കഥകൾ  ജീവിതഗന്ധിയായി നിലകൊണ്ടു. ചെറുകാടിന്റെ കഥകളെ അവഗണിക്കാൻ കഴിയില്ല.

                             എം മുകുന്ദനും എം ടി വാസുദേവൻ നായരും നല്ല കഥകളെഴുതി ഇന്നും നമ്മെ ഉണർത്തുന്നു. പി വത്സലയും സാറാ ജോസെഫും ചന്ദ്രമതിയും  ഗ്രേസിയും ബി എം സുഹറയും വെറും പെണ്ണെഴുത്തുകാരല്ല. സേതുവും ആനന്ദും ചില കഥകളിൽ ദുർഗ്രഹത പ്രദാനം ചെയ്തെങ്കിലും അവരുടെ സംഭാവനകൾ നിസ്തുലം തന്നെ. യു എ ഖാദർ നാട്ടിൻ പുറത്തിന്റെ ഭാഷയിൽ കഥകളെഴുതിയപ്പോൾ, ചിലവയിൽ രതിയുടെ അതി പ്രസരം ഉണ്ടെങ്കിലും പുനത്തിൽ കഥകൾ വായിക്കാതെ വിടാൻ കഴിയില്ല. സക്കറിയ കഥകളുടെ ലോകത്ത് നിന്നും ഇടയ്ക്കിടെ മുങ്ങാറുണ്ടെങ്കിലും എഴുതിയ കഥകൾ വ്യത്യസ്തം തന്നെ.

                              എണ്ണത്തിൽ കുറവെങ്കിലും ശാസ്ത്ര ബോധമുള്ള കഥകൾ സി രാധാകൃഷ്ണൻ എഴുതുന്നു. കെ എൽ മോഹന വർമ്മ , അംബികാസുതൻ മാങ്ങാട് എന്നിവർ നന്നായി വായിക്കപ്പെട്ടു. സിനിമാക്കാരായ കഥാകൃത്തുക്കൾ ഏറെ ഉണ്ടെങ്കിലും പദ്മരാജന്റെ സംഭാവന നിസ്തുലം തന്നെ. സി വി ശ്രീരാമനും അരവിന്ദനും ഒക്കെ മികച്ച കഥകൾ നല്കി. കാക്കനാടനെയും എം സുകുമാരനേയും വിസ്മരിക്കാൻ കഴിയില്ലല്ലോ?

                                 ടി പദ്മനാഭൻ ചെറുകഥ മാത്രം ഉത്തമ സാഹിത്യം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു. അതിനോട് യോജിപ്പില്ലെങ്കിലും 'പ്രകാശം പരത്തുന്ന ഒരു  പെണ്‍കുട്ടി'യും 'മരങ്ങൾ  കടന്നു പുഴയുടെ ഇടയിലേ'ക്കും മലയാളി മറക്കില്ല. തിരുത്തും ഹിഗ്വിറ്റയും എഴുതിയ എൻ  എസ്  മാധവന്റെ കഥകൾക്കു  വായനക്കാർ  ഏറെ ഉണ്ട്.

                              ടി വി കൊച്ചുബാവ യും യു പി ജയരാജും എഴുതിയ കഥകൾ മനസ്സിൽ  തങ്ങി നിൽക്കുന്നവ ആണ്. സി വി ബാലകൃഷ്ണൻ, അശോകൻ ചരുവിൽ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ശിവരാമൻ ചെറിയനാട്, മുണ്ടൂർ കൃഷ്ണൻ കുട്ടി, അഷ്ടമൂർത്തി, ശത്രുഗ്നൻ, വൈശാഖൻ, ഏകലവ്യൻ, ടാറ്റാപുരം സുകുമാരൻ, ഇ വാസു  ഇവരൊക്കെ നന്നായി വായിക്കപ്പെടേണ്ടവർ തന്നെ.

                           യു കെ കുമാരനും പി സുരേന്ദ്രനും വായനാമുറിയെ നല്ല കഥകൾ കൊണ്ട് അലങ്കരിച്ചവർ തന്നെ. കെ കെ സുധാകരനും സന്തോഷ്‌ എച്ചിക്കാനവും സീരിയൽ മേഖലയിൽ വല്ലാതെ നിറയാതിരുന്നാൽ മികച്ച കഥകൾ  എഴുതാൻ ത്രാണി ഉള്ളവരാണ്. ബി മുരളിയും ജോണ്‍ സാമുവലും ജോർജ്ജു ജോസഫ്‌ കെ യും എല്ലാം ആനുകാലികങ്ങളിലൂടെയും സമാഹാരങ്ങളിലൂടെയും നല്ല വായന നല്കുന്നു. മേതിൽ രാധാകൃഷ്ണനും എ എസ്  പ്രിയയും കെ പി നിർമൽ കുമാറും വ്യസ്തത കഥകളിൽ പരീക്ഷിക്കുന്നു. ബി ഹരികുമാർ ഹാസ്യ രസവും ഇ ഹരികുമാർ  രതിയുടെ രസവും ഏറെ കൈകാര്യം ചെയ്യുന്നു. കെ ആർ  മീര, സുസ്മേഷ് ചന്ദ്രോത്ത് , ജി എസ് ഇന്ദുഗോപൻ എന്നിവരും ആടുജീവിതം ഫയിം ബെന്യാമിനും നല്ല കഥകൾ  എഴുതുന്നു. വി എസ്  അനിൽ  കുമാർ , പി മോഹൻ  എന്നിവരും ശ്രധിക്കപ്പെടേണ്ടവർ തന്നെ.

                           മലയാള ചെറുകഥയിലേക്ക്‌ പോലും വെളിച്ചം വീശാൻ ഞാൻ അശക്തനാണ് പിന്നെയല്ലേ ലോക ചെറു കഥാ സാഹിത്യം! എല്ലാവരെയും ഉൾ പ്പെടുത്തി  എന്നവകാശപ്പെടുന്നേ ഇല്ല! പ്രിയ വായനക്കാരുടെ കമന്റുകൾ കൂടി ചേർത്തു ഒരു നല്ല റഫറൻസ് ആക്കാം എന്ന് കരുതുന്നു.

                                മറ്റു സാഹിത്യമേഖലകളെ അധികരിച്ചും ഇത്തരം കുറിപ്പുകൾ തുടർ ഭാഗങ്ങളിൽ ഉദ്ദേശിക്കുന്നു. എഴുത്തിന്റെ സാങ്കേതിക രീതികൾ, ആവശ്യം വായിച്ചിരിക്കേണ്ട കൃതികളെ പറ്റിയുള്ള കുറിപ്പുകൾ ഇവയും ഭാവി പദ്ധതികളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

                                  ഈ രംഗത്തൊക്കെ ബ്ലോഗ്‌ മേഖലയിൽ  ഉള്ളവരുടെ സംഭാവനകൾ വിസ്മരിച്ചതല്ല. അതിനായി പ്രത്യേക വിലയിരുത്തൽ നടത്തുന്നുണ്ടല്ലോ?

                      ലോകമൊട്ടാകെ പ്രതിഭയുടെ മിന്നലുകൾ പ്രസരിക്കുന്നു. 'അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു' അല്പമാത്ര വായന ഉള്ള ഞാൻ സത്യത്തിൽ കഥ എന്തറിഞ്ഞു. അല്ലെ? ഇതെന്തു കഥ?

മുൻ ഭാഗങ്ങൾ വായിക്കണേ 

ഒന്ന് 

രണ്ട് 

വായനക്ക് ശുപാർശ 










Wednesday 30 October 2013

പുസ്തക പരിചയം: ലോക സിനിമയുടെ ചരിത്രം - ചേലങ്ങാടു ഗോപാലകൃഷ്ണന്‍

  സമര്‍പ്പണം 

സിനിമയെ വല്ലാതെ സ്നേഹിക്കുന്ന  സിനിമാ വിചാരണക്കാരന്

( പ്രിയ സുഹൃത്ത് പ്രവീണ്‍ ശേഖര്‍ ) 

  ലോക സിനിമയുടെ ചരിത്രം - 

ചേലങ്ങാടു ഗോപാലകൃഷ്ണന്‍  - 
കറന്റ് ബുക്സ് / ഡി സി ബുക്സ് 
പേജുകള്‍ 176
വില:  110 രൂപ
                    സിനിമയെ പറ്റി ഗ്രന്ഥങ്ങളും ലേഖനങ്ങളും മലയാളത്തിൽ അപൂർവമല്ല. ആനുകാലികങ്ങളിൽ സ്ഥിരം അപഗ്രഥന പംക്തികളുണ്ട്. കൊഴിക്കോടന്റെ സിനിമാ  നിരൂപണം ഒരു കാലത്ത് നന്നായി വായിക്കപ്പെട്ടിരുന്നു.സിനിമയുടെ സാങ്കേതിക വളര്ച്ചയെപറ്റിയും ലോക സിനിമയിൽ നിറഞ്ഞു നിന്ന മഹാരഥന്മാരെ പറ്റിയും ഒക്കെ പുസ്തകങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ലോക സിനിമയുടെ ചരിത്രം ഇത്ര സംക്ഷിപ്തമായി ലോക ചരിത്രത്തിന്റെ അകമ്പടിയോടെ എഴുതപ്പെട്ടതു മലയാളത്തിൽ ആദ്യം തന്നെ എന്ന് തോന്നുന്നു. 2010  ൽ മണ്‍  മറഞ്ഞ ശ്രീ ഗോപാലകൃഷ്ണൻ തന്റെ ആറ്‌  പതിറ്റാണ്ട് നീണ്ടു നിന്ന ചരിത്ര പഠനം കൊണ്ട് മാത്രമാണിത് സാധിച്ചത്. നല്ല ഒരു ചരിത്രകാരൻ കൂടിയാണ് അദ്ദേഹം. 

                 ഈ ഗ്രന്ഥത്തിലൂടെ കടന്നു പോകുമ്പോൾ മാറ്റങ്ങൾക്ക്  വേണ്ടി ജീവിതം ഹോമിച്ച പ്രതിഭകൾക്കൊക്കെ ദുരന്തങ്ങൾ  പല വിധത്തിൽ അനുഭവിക്കേണ്ടി വന്നു എന്ന് കാണാം. അന്ധ വിശ്വാസം ഉണർത്തുന്ന തെറ്റിധാരണകൾ കൊണ്ട് അവരെ ഒക്കെ അതാതു കാലത്തെ സമൂഹം ആട്ടി പായിച്ചു. സെല്ലുലൊയിഡിലെ നായകനെ പോലെ അവർ പലരും ദരിദ്രരായി മരിച്ചു. (ജെ സി ഡാനിയേലിനെയും വെളിച്ചത്തു കൊണ്ട് വന്നത് ശ്രീ ഗോപാലകൃഷ്ണൻ  ആയിരുന്നല്ലോ?)

                      സിനിമ ഇന്ന് വ്യാവസായികമായും സാങ്കേതികമായും ഏറെ മുന്നേറിയല്ലോ? ഈ പള  പളപ്പിൽ മിന്നുന്ന താരങ്ങൾ അവരുടെ പൂർവസൂരികളെ സ്മരിക്കുമോ എന്ന് ഗ്രന്ഥകാരനോപ്പം നാമും ആശങ്കപ്പെടുന്നു. (സാധ്യത ഇല്ലെന്നറിയാം. കെ രാഘവൻ മാസ്റ്റരെ നന്നായി സ്മരിച്ചത്‌ നാം കണ്ടതാണ്)

                  മുപ്പത്തി രണ്ടു അധ്യായങ്ങളിലായി ലോക സിനിമയുടെ ചരിത്രം പറയുന്ന ഈ മനോഹര ഗ്രന്ഥം ഒരു ശാസ്ത്ര പുസ്തകം കൂടിയാണ്. നിഴൽ ചിത്രം, നിശ്ചല ചിത്രം, ചലന ചിത്രം, ശബ്ദ ചിത്രം, വർണ്ണ  ചിത്രം, 3D ചിത്രം എന്നിങ്ങനെ സാങ്കേതിക മികവിന്റെ ചരിത്രം നന്നായി വരച്ചു കാട്ടുന്നു. എഴുതിയ കാലം കൊണ്ടാവണം, ഇന്റർനെറ്റ്‌ വരുത്തിയ സ്വാധീനം പരാമർശിക്കപ്പെടാതെ പോയത്. (2010 നു മുന്നേ) 

                 സിനിമയിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന ഹോളിവൂഡ് , ബൊക്സാഫീസ്, ഈസ്റ്റ്‌ മാൻ തുടങ്ങി നിരവധി പടങ്ങളുടെ ആവിർഭാവം ഈ പുസ്തകം പറഞ്ഞു തരുന്നു. 

                സിനിമയുടെ ചരിത്രവും ലോക ചരിത്രവുമായി ഇഴ പിണഞ്ഞു കിടക്കുന്നു. അവിടെയും രാഷ്ട്രീയത്തിന്റെയും വർണ്ണ   വെറിയുടെയും പങ്കു കാണാം. ഇന്നും കലയെ ഇവ തെറ്റായി സ്വാധീനിക്കുന്നു എന്ന് നമുക്കറിയാം. 

                ഭൂലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമ എങ്ങനെ വളർന്നു എന്ന് ഈ പുസ്തകം നന്നായി പറയുന്നു. ഓരോ നാഴിക കല്ലിനും പിന്നിൽ പ്രവര്ത്തിച്ച ആളുകളെ പറ്റി  തർക്കങ്ങളും വീമ്പു പറച്ചിലുകളും കാണാം. ലോക സിനിമ ചരിത്രത്തോടൊപ്പം ഭാരത സിനിമാ  ചരിത്രവും മലയാള സിനിമ ചരിത്രവും ചെറുതായി പറഞ്ഞു പോകുന്നു. 

                ഇതിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾക്ക്  മുന്നിൽ നമിക്കാതെ വയ്യ. സിനിമാ ചരിത്രത്തിലെ മഹാരഥന്മാർക്ക്  സംഭവിച്ച പോലെ ജീവിച്ച കാലത്ത് ശ്രീ ഗോപാലകൃഷ്ണന് വേണ്ടത്ര അംഗീകാരം നാം നല്കിയില്ല. അദ്ദേഹത്തിന്റെ മകൻ സാജു ആണ് ഈ പുസ്തകങ്ങൾ  ഒക്കെ പ്രസിദ്ധീകരിക്കാൻ മുന്നോട്ടു വന്നത്. 

                     സിനിമയെ സ്നേഹിക്കുന്നവരും പഠിക്കുന്നവരും അവശ്യം വായിക്കേണ്ട പുസ്തകം. 

പിൻ കുറിപ്പ്:

                  പ്രവീണ്‍ ശേഖറിനെ പരിചയപ്പെടും മുമ്പ്‌ സിനിമ ഗൌരവമായി പഠിക്കേണ്ട ഒന്നാണ് എന്നെനിക്കു തോന്നിയിട്ടില്ല. സമൂഹത്തിൽ സിനിമ അത്ര സ്വാധീനം ചെലുത്തുന്ന ഒരു കലാ രൂപം ആണല്ലോ? അതിന്റെ അവലോകനം  ആത്മാർത്ഥമായി ചെയ്യുന്ന സുഹൃത്തിനു ഈ പോസ്റ്റ്‌ സമർപ്പിക്കാൻ അതാണ്‌ കാരണം.

                      ഈ പുസ്തകത്തെ പറ്റി ഡി സി ബുക്സിന്റെ ബ്ലോഗ്‌ വായിക്കാൻ
ഇവിടെ ക്ലിക്കുക 


അനുബന്ധം:

പ്രധാന പരാമർശ സിനിമകൾ 

The Great Train Robbery
Queen Elizabeth
Book Worm
The student of Preg
Adventures of Mr. white
The Horizon
The birth of a nation
The Light of asia
Alan Ara
Tarzen
African Queen
Al-Bashkadah
The Toll of the sea
Flowers of tree
The Tramp
A women of Paris
The kid
The Circus
The gold rush
The good earth
The Machinist
Gandhi
Basic Instincts
A good woman
kajemusha
In this world

Devadas
Lagan
Sholey
Raja Harichandra

സ്വയം വരം
ചെമ്മീൻ
(ലിസ്റ്റ് അപൂർണ്ണം )

Tuesday 29 October 2013

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം നാല്



മുഖ്യധാര എന്ന് വിലയിരുത്തപ്പെടുന്ന അച്ചടി മാധ്യമത്തേക്കാൾ വില കുറഞ്ഞത്‌ എന്ന വാദങ്ങളെ പിന്തള്ളി  ബ്ലോഗ്ഗെഴുത്ത്‌ നന്നായി വായിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് ഈ വിലയിരുത്തലിന്റെ നാലാം ഭാഗം എഴുതുന്നത്‌. ഇ-മഷി യുടെ വാർഷിക പതിപ്പ് പ്രിന്റ്‌ വേർഷൻ ഇറക്കി ബ്ലോഗ്‌ രംഗത്ത്‌ മറ്റൊരു വെന്നിക്കൊടി പാറിച്ചും കഴിഞ്ഞു. വ്യത്യസ്തരായ നാല് ബ്ലോഗ്ഗർമാർ പതിവ് പോലെ ഇത്തവണയും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ രണ്ടു ബ്ലോഗ്ഗുകളിലായി നൂറ്റി അറുപതിലധികം  പോസ്റ്റുകൾ എഴുതിയ പ്രവീണ്‍ ശേഖർ, കുട്ടി ബ്ലോഗ്ഗർ ത്വൽഹത്ത് ഇഞ്ചൂർ , ഊർക്കടവ് എന്ന ഗ്രാമത്തെ ഭംഗിയായി അവതരിപ്പിക്കുന്ന ഫൈസൽ ബാബു, ഓർമ്മകളെ താലോലിക്കുന്ന ആർഷാ  അഭിലാഷ് എന്നിവരാണിവർ.

പ്രവീണ്‍ ശേഖർ 

പ്രവീണങ്ങൾ - എന്റെ തോന്നലുകൾ 

                     സാമൂഹ്യ പ്രശ്നങ്ങൾ, മതം ഇങ്ങനെ വിവാദം ആക്കാൻ വകുപ്പുള്ള വിഷയങ്ങളെ ഒട്ടുമേ വിവാദത്തിനു ഇടം കൊടുക്കാതെ സ്നേഹപൂർവ്വം പരാമർശിക്കുന്ന ലേഖനങ്ങൾ, രസകരമായ യാത്രാ കുറിപ്പുകൾ , സ്നേഹവും സൌഹൃദവും ഹൃദ്യമായി പങ്കു വയ്ക്കുന്ന അനുഭവ കുറിപ്പുകൾ, കഥകൾ, പലവക എന്ന് പറയാവുന്ന ഇനങ്ങൾ ഇവ ചേർന്ന് 85 പോസ്റ്റുകളാണ് പ്രവീണങ്ങളിൽ ഉള്ളത്.  ജീവിതത്തെ പറ്റി ആഴത്തിലുള്ള ചിന്താശീലുകൾ, പ്രണയ സങ്കൽപ്പങ്ങൾ ഇവ ഒക്കെ ഇതിൽ ചേർന്നിരിക്കുന്നു 

             വർഗ്ഗീയത ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. എന്താണ് വർഗ്ഗീയത എന്ന പോസ്റ്റിൽ ലളിതമായി അതിനെ വിവക്ഷിക്കുന്നു. "ഒരാള്‍ക്ക്‌ സ്നേഹം നിഷേധിക്കുന്നതാണ് വര്‍ഗീയത. സ്നേഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നവനാണ് യഥാര്‍ത്ഥ വര്‍ഗീയവാദി." മതങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ എന്ന പോസ്റ്റിൽ എല്ലാ മതങ്ങളും ഒരേ സാരാംശം ഉണർത്തുന്നു എന്ന ചിന്തയിൽ ലേഖകൻ  എത്തി ച്ചേരുന്നു. "അടിസ്ഥാനപരമായി നോക്കുമ്പോള്‍ എല്ലാ മതങ്ങളും പറഞ്ഞു ചെന്നെത്തുന്നത് ഏക ദൈവ വിശ്വാസത്തില്‍ തന്നെയാണ്. ഹിന്ദുക്കളില്‍ പരക്കെ കാണുന്ന വിഗ്രഹാരാധനയും , ക്ഷേത്ര ദര്‍ശനവും എല്ലാം ചില ആചാരങ്ങള്‍ മാത്രം. പരബ്രഹ്മം എന്ന ഏക ദൈവ ആശയത്തിലെക്കാണ് ഒടുക്കം എല്ലാവരും ചെന്നെത്തുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സര്‍വശക്തനായ ദൈവത്തിലേക്ക് തന്നെയാണ് എത്തിപ്പെടുന്നതും  എന്നും പറയാം. എന്നിട്ടും എന്ത് കൊണ്ടോ മനുഷ്യര്‍ പലരും ഓരോ മതത്തിന്‍റെ  വക്താക്കളായി മാത്രം മാറപ്പെടുന്നു. "  ഒരു പടി കൂടി കടന്നു രാജ്യവും മതവും ഒന്നും മനുഷ്യനെ വേർതിരിക്കാതിരിക്കട്ടെ എന്ന ഉത്തമ ചിന്തയിലും എത്തിപ്പെടുന്നു. സത്യമേവ ജയതേ ഭാരതമെന്നു കേട്ട് അഭിമാന പൂരിതമാകുന്ന ഒരുവന്റെ മനസ്സാണ് ബുദ്ധനും പ്രവാചകനും നിസ്സഹായരാകുന്ന കാലത്ത് മനുഷ്യത്വം നിറഞ്ഞു നില്ക്കുന്ന മനസ്സ് വിമ്മി പൊട്ടുന്നത് നാം കാണുന്നു.  " "ബുദ്ധനും പ്രവാചകനും പഠിപ്പിച്ച  ആത്മീയ വചനങ്ങള്‍ക്കും ദൈവ വചനങ്ങള്‍ക്കും  ചെവി കൊടുക്കാതെ രണ്ടു രാജ്യങ്ങളും ആര്‍ക്കൊക്കെയോ നേരെ ആക്രോശിക്കുന്നു. മ്യാന്മറിനും ബംഗ്ലാദേശിനും ഇടക്കുള്ള സമുദ്രാതിര്‍ത്തിയില്‍  അഭയാര്‍ഥികള്‍ എന്ന് കപട വിധിയെഴുതപ്പെട്ട  ഒരു ജനതയ്ക്ക് മുന്നില്‍ ബുദ്ധനും പ്രവാചകനും ഒന്നും മിണ്ടാതെ , നിസ്സഹായരായി നില്‍ക്കുകയാണ്". ഓണ്‍ലൈൻ ചർച്ചകളിൽ സമീപ കാലത്ത് കാണുന്ന പ്രവണതകളെയും ലേഖകൻ  ഓണ്‍ലൈൻ വ്യക്തി ജീവിതം എന്ന തലക്കെട്ടിൽ വിശകലനം ചെയ്യുന്നു. പൊതുവേ പ്രവീണങ്ങളിലെ പോസ്റ്റുകളുടെ കമെന്റുകളും തുടർ ചർച്ചകളും ഒക്കെ മികച്ച നിലവാരം പുലര്ത്തുന്നു. 

                   പ്രവീണിന്റെ കഥകളിൽ  ജീവികൾ പലപ്പോഴും പ്രധാന കഥാപാത്രമാകുന്നു. ചിന്നൻ എന്ന എലി നമുക്ക് എങ്ങനെയോ പ്രിയപ്പെട്ടവൻ ആകുന്നു.  "ഒന്നുമറിയാതെ ഉറങ്ങുന്ന നങ്ങേലിയെ നോക്കിക്കൊണ്ട്‌ ചിന്നന്‍  നെടുവീര്‍പ്പിട്ടു. ഇന്നല്ലെങ്കില്‍ നാളെ ഈ തട്ടിന്‍പുറം പൊളിക്കപ്പെട്ടെക്കാം. അന്ന് നങ്ങേലിയെയും ഈ കുഞ്ഞിനേയും കൊണ്ട് താന്‍ എങ്ങോട്ട് പോകും എന്നോര്‍ത്തു കൊണ്ട് ചിന്നന്‍ ആശങ്കപ്പെട്ടു കൊണ്ടേയിരുന്നു." ഈ ചിന്നന്റെ ആശങ്ക നമ്മിലേക്കും സംക്രമിക്കുന്നു. വിശ്വാസങ്ങളെ ഊട്ടി ഉറപ്പിക്കുക ഒന്നുമല്ല ലക്‌ഷ്യം എങ്കിലും കാലൻ  കോഴി അറിയാതെ നമ്മെ അങ്ങനെ വിശ്വസിപ്പിക്കുന്നു. പൂച്ചകൾ ഇപ്പോഴും കരയുന്നു ഒരു പ്രണയ കഥ തന്നെ. അതിൽ പൂച്ച ഒരു ബിംബം പോലെ പ്രത്യക്ഷപ്പെടുന്നു. "വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷവും, ഇന്നും  പൂച്ചകള്‍ കരയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്  മരണത്തിന്‍റെ വീട്ടുമുറ്റത്ത് ഒരു കാഴ്ചക്കാരനായി മാത്രം നില്‍ക്കുന്ന എന്‍റെ പഴയ ബാല്യമാണ്. ഇന്ന് പത്മിനി ചേച്ചിയെ എന്‍റെ വിവാഹത്തിനു ക്ഷണിക്കാന്‍ വേണ്ടി പോയപ്പോഴും , അവിടെ വളര്‍ത്തുന്ന പൂച്ചകള്‍ എന്‍റെ കാലില്‍ തഴുകി കൊണ്ട് കരഞ്ഞു. പൂച്ചകളുടെ കരച്ചിലില്‍ മരണത്തിന്‍റെ മുഴക്കമുണ്ട് , താളമുണ്ട് , ഓര്‍മപ്പെടുത്തലുകളുണ്ട്. എന്നിട്ടും പൂച്ചകളെ ഇന്നും ഞാന്‍ ഇഷ്ടപ്പെടുന്നു, ഒരു പക്ഷെ പണ്ടത്തെക്കാളും കൂടുതല്‍...,.." ജീവികളെ കഥയോട് ചേർത്ത് വച്ച് തകഴിയും (വെള്ളപോക്കത്തിൽ) ടി പദ്മനാഭനും (ശേഖൂട്ടി) ലളിതാംബിക അന്തർജ്ജനം (മാണിക്കൻ) ഒക്കെ കഥകൾ  എഴുതിയിട്ടുണ്ട്. പ്രവീണും ആ പാതയിൽ മെല്ലെ ചരിക്കുന്നു. 

                          കൊന്നിട്ടും കൊന്നിട്ടും മതി വരാതെ എന്ന കഥയെ ഹാസ്യ കഥ ആയി ചില വായനക്കാർ തെറ്റിദ്ധരിച്ചെങ്കിലും ബിംബങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ഒരു കഥയാണത്. ഒരു കൊച്ചു ബഡായി കഥയിൽ  നാട്ടിൻ പുറത്തിന്റെ നന്മകൾ ചേർന്നിരിക്കുന്നു. ഒടിയനിലും ഇത്തരം കഥാപാത്രത്തെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. സ്ഥല പരിമിതി മൂലം ഇവിടെ പരാമർശിക്കാത്ത മറ്റു കഥകളും വായനാ സുഖം പകരുന്നു.

                  കാക്കപുള്ളിയിൽ നമ്മുടെ ഇടയിലുള്ള ആ പെണ്‍കുട്ടിയെ  അതീവ ഹൃദ്യമായി അവതരിപ്പിക്കുന്നു."തട്ടിന്‍ മുകളിലെ ആ പഴയ അലമാര കണ്ണാടിയില്‍ അവള്‍ മറ്റാരുടെയോ മുഖത്തേക്കെന്ന പോലെ  നോക്കി നിന്നു . കണ്ണാടിയോട് കൂടുതല്‍ ചേര്‍ന്ന് നിന്ന ശേഷം കൈ കൊണ്ട് ചുണ്ടിലെ ആ കാക്കപ്പുള്ളിയെ തൊട്ടു നോക്കി. പിന്നെ കൈ കൊണ്ട് അതിനെ മറച്ചു പിടിച്ചു. എന്നിട്ടവള്‍ കണ്ണാടി നോക്കി എന്തിനോ പൊട്ടിക്കരഞ്ഞു " ഞാനും എന്റെ പ്രണയവും പിന്നെ  പ്രണയിനിയും ഭാഷയുടെ മികവു കൊണ്ട് ശ്രദ്ധേയമാണ്. പൂ ചൂടാത്ത പെണ്ണിലെ മുത്തിയമ്മയും മല്ലിയും കഥ വായിച്ചു കഴിഞ്ഞും കുറെ നേരം നമ്മോടൊപ്പം കഴിയും എന്നത് തർക്കമുള്ള കാര്യമല്ല. 

                     പദ്മരാജനെകുറിച്ചും കവി എ അയ്യപ്പനെകുറിച്ചും എഴുതപ്പെട്ട കുറിപ്പുകൾ നമ്മെ സ്പർശിക്കുന്നു. " അദ്ദേഹം പറഞ്ഞു മുഴുമിപ്പിക്കാതെ പോയ കഥകള്‍ പറയാന്‍ ഇനിയും വരുമായിരിക്കും .  ആ ഗന്ധര്‍വ  സംവിധായകനോട്  മനസ്സില്‍ അടങ്ങാത്ത പ്രണയവുമായി , പറഞ്ഞു മുഴുമിപ്പിക്കാത്ത  നക്ഷത്ര രാജകുമാരന്‍റെ ബാക്കി കഥ കേള്‍ക്കാന്‍,ഞാന്‍ കാത്തിരിക്കുന്നു.  പാലകള്‍ പൂക്കുന്ന ദിവസങ്ങളില്‍ ഗന്ധര്‍വലോകത്ത് നിന്നും അദ്ദേഹം തീര്‍ച്ചയായും ഇനിയും വരും."   "ജീവിതത്തിലെ നാടകീയതകളെ വെല്ലു വിളിച്ച ഒരു സാധാരണ മനുഷ്യന്‍, ഒളി മറകള്‍ ഇല്ലാതെ ജീവിക്കാന്‍ ഇഷ്ട്ടപ്പെട്ട ഒരു പച്ചയായ മനുഷ്യന്‍., അങ്ങിനെ പലതുമായിരുന്നു അയ്യപ്പേട്ടന്‍"

                  അസാധ്യ ഡ്രൈവിംഗ് പോലുള്ള അനുഭവ കുറിപ്പുകളിൽ ഒത്തിരി പ്രതീക്ഷ വേണ്ടെങ്കിലും രസകരമായി വായിച്ചു പോകാൻ കഴിയുന്നുണ്ട്. തമ്പിയെന്ന കൂട്ടുകാരനെ പറ്റി ഒക്കെ എഴുതിയത് വായിച്ചു നമുക്കും കലാലയ ജീവിതതിലെക്കൊന്നു മടങ്ങാം. ഒടുക്കത്തെ സാഹസിക യാത്രയും കോയമ്പത്തൂർ യാത്രയും നമ്മെ രസിപ്പിക്കാതിരിക്കില്ല. എന്റെ കുറച്ചു സ്വപ്‌നങ്ങൾ, എത  തുടങ്ങിയ പലവകയിൽ പോലും ചില മുത്തുകൾ ദർശിക്കാം.

                   മാനുഷിക മൂല്യങ്ങളെ ഉയരത്തി പിടിക്കുന്ന ഒട്ടേറെ പോസ്റ്റുകളിൽ ഒരു ഉദാഹരണം മാത്രം പറയാം. ഇന്ന് ഞാൻ നാളെ നീ   "മനുഷ്യന്‍ ആരാണ് ? എന്താണ് എന്നൊക്കെ മനസിലാക്കാന്‍ ഏറ്റവും എളുപ്പം ആശുപത്രികള്‍ സന്ദര്‍ശിക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .  അപകടം പറ്റി കിടപ്പിലായവരും ,  കാന്‍സര്‍ പോലെ ഗുരുതര രോഗങ്ങള്‍  ബാധിച്ചു  ചികിത്സ തേടിയെത്തുന്ന  രോഗികളും,   മരണത്തോട് മല്ലിടുന്നവരും  അങ്ങിനെ കുറെ പേര്‍ ആശുപത്രി മുറികളില്‍ ഉണ്ടാകും. ആ പരിസരത്തിലൂടെ ഒരല്‍പ്പ നേരം സഞ്ചരിക്കുമ്പോള്‍ നമുടെ മനസ്സിലേക്ക് കയറി വരുന്ന തത്വശാസ്ത്രം  ആരും പഠിപ്പിച്ചു തരുന്നതല്ല എന്നതാണ് വിചിത്രം. " 

              പ്രവീണിന്റെ തന്നെ ശൈലിയിൽ പറഞ്ഞാൽ ആകെ മൊത്തം ടോട്ടൽ വായിച്ചു രസിക്കാവുന്ന ഒരു ബ്ലോഗ്‌ എന്ന് പറഞ്ഞു അവസാനിപ്പിക്കാം. ആദ്യ പോസ്ടുകളേക്കാൾ മികവും കയ്യടക്കവും പിൽകാല പോസ്റ്റുകളിൽ കാണുന്നു. പോസ്റ്റുകളുടെ എണ്ണം വല്ലാതെ കൂടി എന്നതൊരു കുറ്റമായി  പറയാമോ എന്നെനിക്കറിയില്ല. വായനയുടെ കരുത്ത് കൂടി ഉണ്ടായിരുന്നെങ്കിൽ ഭാഷ ഒന്ന് കൂടി മനോഹരമായേനെ. തേച്ചു മിനുക്കി പ്രവീണ്‍ ഭാഷയുടെ കാന്തിയും മൂല്യവും വർദ്ധിപ്പിക്കട്ടെ എന്നാശംസിക്കുന്നു. ഒരു ബ്ലോഗ്‌ വായിച്ച പ്രവീണ്‍ മരിച്ച ആളുടെ ബ്ലോഗ്‌ എന്ന പേരിൽ ഇട്ട പോസിൽ പറയുന്നത് പോലെ "ചിലപ്പോള്‍ എന്‍റെ തോന്നലുകള്‍ മാത്രമായി ഇത് മറ്റുള്ളവര്‍ കണ്ടേക്കാം, എന്തായാലും ആ   ബ്ലോഗ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി. സത്യത്തിലേക്ക് യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരാളുടെ വെമ്പലുകള്‍ എനിക്കിതില്‍ കാണാന്‍  സാധിച്ചു . പിന്നീടു ഞാന്‍ ആ ബ്ലോഗ്‌ തിരഞ്ഞു നോക്കിയെങ്കിലും കണ്ടില്ല. ഇനി അതൊരു പക്ഷെ മരിച്ച ഏതെങ്കിലും ആളുടെ ബ്ലോഗായിരിക്കുമോ ? നാളെ ഇനി ഞാനും..എന്‍റെ ബ്ലോഗും...."

സിനിമാ വിചാരണ 

"....ഒരു വര്‍ഷം സുഖമായി അലഞ്ഞു. മനസ്സില്‍ എന്നും സിനിമ മാത്രമായിരുന്നു......"   

                 പ്രവീണിന്റെ ജീവ ചരിത്രം സ്വയം രേഖപ്പെടുത്തിയതിൽ ഇങ്ങനെയാണ് പറയുക സിനിമാ വിചാരണയിൽ പോസ്റ്റുകളുടെ എണ്ണം താമസിയാതെ നൂറു കവിയും. ആദ്യമൊക്കെ കാണുന്ന എല്ലാ സിനിമയെ പറ്റിയും എന്തെങ്കിലും എഴുതുക എന്നതായിരുന്നു ശൈലി എന്ന് തോന്നുന്നു. വിലയിരുത്തലുകാരൻ അതിന്മേൽ ഒരു തെരഞ്ഞെടുപ്പു നടത്താൻ നിർബന്ധിതനാകുന്നു. വിചാരണകളെ മൂന്നായി തരം  തിരിക്കുന്നു - ഹോളീ വുഡ്, ബോളീവുഡ്, മല്ലൂവുഡ് . 

                          സാമൂഹ്യ ജീവിതത്തെ നന്നായി നിരീക്ഷിക്കുന്ന എഴുത്തുകാരനെ തന്നെ ഈ വിചാരണയിലും ദർശിക്കാം. തട്ടത്തിൻ മറയത്തു എന്ന സിനിമയെ വിലയിരുത്തുമ്പോൾ കലയും സമൂഹവും എന്നത് തന്നെ പ്രധാന ചർച്ച . കുരുടൻ ആനയെ കണ്ട പോലെ സിനിമയെ വിമർശിക്കുന്നവർക്ക് പല പോസ്റ്റും ചുട്ട മറുപടി ആകും. എന്നാൽ ABCD പോലെ പടച്ചിറക്കുന്ന പടങ്ങളെ ഒരു ദയയും കാട്ടാതെ തകർത്ത് തരിപ്പണം ആക്കുന്നു പ്രവീണ്‍ "ആകെ മൊത്തം ടോട്ടൽ =  പഴകി പുളിച്ച  കഥയും, ഗൌരവ ബോധമില്ലാത്ത തിരക്കഥയും, അതിലെ തന്നെ  അശ്ലീല സംഭാഷണങ്ങളും, ന്യൂ ജനറേഷൻ കുരുത്തക്കേടുകളുടെ ദൃശ്യാവിഷ്ക്കാരവും,"  എങ്കിലും ഒടുവിൽ സിനിമാക്കാരോട് ഒരു മയം ഉള്ളതിനാൽ "കണ്ടിരിക്കാം.." എന്ന് പറയുകയും ചെയ്യും. 

                          ഒരു ചെറു പുഞ്ചിരി പോലെ ബോക്സാഫീസിൽ ഹിറ്റ്‌ ഒന്നുമാവാത്ത നല്ല പടങ്ങളെ ഈ ബ്ലോഗിൽ നന്നായി പരാമർശിക്കുന്നു. ഇതിന്റെ കഥയിൽ പോലും കഥ എഴുതിയ എം ടി യെ അതിശയിപ്പിക്കുന്ന പക്വത വിചാരണ ക്കാരൻ കാട്ടുന്നു. "എന്തെങ്കിലും  എതിര്‍പ്പ് നേരിടേണ്ടി വന്നാല്‍ അടുത്ത ട്രെയിനില്‍ കാമുകനെയും കൂട്ടി കൊണ്ട് തറവാട്ടിലേക്ക് വരാനും അവിടെ വച്ച് കല്യാണം നടത്തി തരാമെന്നുമാണ് കുറുപ്പ് കൊച്ചു മകള്‍ക്ക് കൊടുക്കുന്ന വാഗ്ദാനം. ജീവിത പരിചയവും അനുഭവ സമ്പത്തും ഏറെയുള്ള  കുറുപ്പിനെ പോലെയുള്ള ഒരു പഴയ കാലഘട്ടത്തിന്‍റെ വക്താവ്,  നാട്ടുകാരുടെയും അയല്‍വാസികളുടെയും കാര്യത്തിലെടുക്കുന്ന തീരുമാനങ്ങളുടെ അത്ര പോലും പക്വത സ്വന്തം കുടുംബത്തിലെ ഒരംഗത്തിന്റെ കാര്യത്തില്‍ എടുത്തില്ല എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. "

                        ആമേൻ സിനിമയുടെ വിചാരണ ഉൾപ്പടെ പലതിലും സിനിമയുടെ സാങ്കേതികത, ചിത്രീകരണം, എഡിറ്റിംഗ് ഇവ ഒക്കെ പരാമർശിക്കുന്നതായി കാണാം. വെറുതെ ഒരു സിനിമ കണ്ടു എന്തെങ്കിലും എഴുന്നള്ളിക്കലല്ല ഈ വിചാരണ. പക്ഷെ ആദ്യ പോസ്ടുകളെക്കാൾ പക്വതയാര്ന്ന സമീപനം പില്കാല വിചാരണകളിൽ കാണാം.

                   സെല്ലുലോയിഡു കണ്ട എന്റെ മനസ്സിൽ തോന്നിയതൊക്കെ അത് പോലെ പ്രവീണ്‍ എഴുതി വച്ചത് കണ്ടപ്പോ അതിശയം  തോന്നി. " വിഗതകുമാരന്റെയും മലയാള സിനിമയുടെയും  പിതാവായ ജെ. സി. ഡാനിയലിന് വളരെ വൈകിയ വേളയിലെങ്കിലും ഒരു സിനിമയിലൂടെ കൊടുക്കുന്ന പൂർണ ആദരവും സമർപ്പണവും കൂടിയാണ് കമലിന്റെ സെല്ലുലോയ്ഡ് എന്ന് പറയാതെ വയ്യ.  ആ അർത്ഥത്തിൽ, മലയാള സിനിമാ ചരിത്രത്തെ  തികഞ്ഞ ആത്മാർത്ഥതയോടെ, അതിന്റേതായ മികവോടെ  അഭ്രപാളിയിൽ ആവിഷ്ക്കരിക്കുകയും, അതോടൊപ്പം ഈ സിനിമ  നിർമിക്കുന്നതിനും കൂടി സന്മനസ്സ് കാണിക്കുകയും ചെയ്ത കമൽ തന്നെയാണ് മലയാള സിനിമയുടെ എന്നെന്നത്തെയും ചരിത്രകാരൻ. "  ഈ അഭിപ്രായം തന്നെ എന്റെതും; ഒരു പക്ഷെ കണ്ടവർക്കൊക്കെയും.

                                 മറ്റു ഇന്ത്യൻ സിനിമകളിൽ ഹിന്ദി പടങ്ങളാണ് കൂടുതൽ വിചാരണ ചെയ്യപ്പെടുന്നത്. തൊട്ടു പിന്നിൽ  തമിഴും.പറയേണ്ടത് പറയുന്ന ശൈലി തന്നെ ഇവിടെയും. ഇംഗ്ലീഷ് പടങ്ങളിൽ കൂടുതലും സാങ്കേതിക മികവിന്റെ വിശകലനം ആണ് മുഖ്യം. ബ്ലാക്ക് ബ്യൂട്ടി പോലുള്ള ക്ലാസ്സിക്കുകളെയും വിചാരണക്കെടുക്കുന്നു പ്രവീണ്‍. ഈ വിചാരണ സിനിമയെ സ്നേഹിക്കുന്നവര്ക്കൊരു മുതൽ കൂട്ട് തന്നെ...സംശയമില്ല.
                

ആർഷാ  അഭിലാഷ് 

മറക്കാതിരിക്കാനായി മാത്രം 

        കഥയും കവിതയും പ്രകൃതിയും മുതൽ 'വട്ടു ചിന്ത വരെ ഓർമ്മയിലോളിപ്പിക്കുന്ന ആര്ഷ ബ്ലോഗ്‌ എഴുതുന്നത്‌ തന്നെ തന്നെ മറക്കാതിരിക്കാനാണ്‌. എണ്ണ ത്തിലും വണ്ണ ത്തി ലും ഈ ബ്ലോഗ്‌ പിന്നോട്ടല്ല. 2008 മുതൽ 80 ല് പരം പോസ്റ്റുകൾ. കവിതകളാണ് ഏറെയും ..ചില കവിതകളെ കവയിത്രി തന്നെ വട്ടു ചിന്തകളായി വിശേഷിപ്പിച്ചിരിക്കുന്നു. ഓര്മ്മകളുടെ മയിൽപീലിതുണ്ടുകൾ ഹൃദയത്തില സൂക്ഷിക്കുന്ന ഈ ബ്ലോഗ്‌ കണ്ടെത്താൻ വൈകിയതിൽ വിഷമം തോന്നി.

" മലയെഴുതി മണലെഴുതി
കരിമ്പാറ കെട്ടുകളെഴുതി
വയല്‍വരമ്പോടിയ
കഥകളെഴുതി ഞാന്‍,
മകനൊരു കഥയ്ക്കുള്ള
കടലാസ് കരുതിയില്ല ."
          കാത്തു വച്ചില്ല എന്ന് കവയിത്രി വിലപിക്കുന്നത് സത്യമല്ലേ? പുതു തലമുറയുടെ നഷ്ടങ്ങൾ നാം വരുത്തി വച്ചതല്ലേ? 

              പ്രലോഭനങ്ങൾ മനുഷ്യനെ എത്ര മാത്രം സ്വാധീനിക്കുന്നു? അവയുടെ ചില ചിറകടിയൊച്ചകള്‍  കേട്ടാലും ...
"നീ കാണാത്ത ആകാശങ്ങള്‍ കാട്ടിത്തരാം
എന്നൊരു വീണ്‍വാക്ക്  അതിന്‍റെ പിളര്‍ന്ന
ചുമന്ന കൊക്കുകളില്‍ ഇരുന്നു വിറച്ചിരുന്നു."

           തിരു അത്താഴ ശേഷം യൂദാസിനെ പറ്റി യേശു കരുതുന്നത് കവയിത്രിയുടെ ഭാഷയിൽ ഇങ്ങനെ 
"പറയട്ടെ പ്രിയരേ, അവനാണ്
ആദമിന്‍ പരമ്പര കാത്തവന്‍
എന്‍റെ പിതൃ വചനം-കല്‍പ്പന
തെറ്റാതെ കാത്തവന്‍ ,
എന്നരുമ ശിഷ്യന്‍ ! "
എല്ലാം വചനം എന്ന കവിതയിൽ ഇങ്ങനെ ചൊല്ലാൻ കവയിത്രിയെ പ്രേരിപ്പിക്കുന്നതെന്തു? ദൈവം അറിയാതെ ഒരില പോലും അനങ്ങില്ലല്ലോ?
സംഭവാമി യുഗേ യുഗേ..

"അതിനു കാരണം ചില കരകളെ
ഞാന്‍  സൃഷ്ടിക്കുകയും
മറ്റു ചിലവന്‍ കരകള്‍
എന്നെ സൃഷ്ടിക്കുകയും
ചെയ്തതിനാല്‍ ആകാം !"  
എന്നത് 
"അതിനു കാരണം ചില കരകളെ
ഞാന്‍  സൃഷ്ടിക്കുകയും
മറ്റു ചില വന്‍കരകള്‍
എന്നെ സൃഷ്ടിക്കുകയും
ചെയ്തതിനാല്‍ ആകാം !"
എന്നതും തമ്മിൽ നേരിയ വ്യത്യാസം ശ്രദ്ധയിൽ പെട്ടുവോ? (തിരയും തീരവും പുഴയും തീരവും

"എന്നെയാ തെക്കേയറ്റത്ത്
മുത്തശി മാവിന്‍റെ താഴെ
ഒരു പിടി മണ്ണിട്ട് പൂവിട്ട്
അടക്കിയാല്‍ മതി -
അവിടെ നിന്നും എന്‍റെ
ഓര്‍മ്മകളില്‍ നിന്ന്
ഓണം വരുമ്പോളോരു
തുമ്പയായി , കുളിച്ചു
തുടിക്കാന്‍  ദശപുഷ്പമായി
കര്‍ക്കിടത്തിലെ കറുകയായി
ഞാന്‍ ഉണര്‍ന്നു വന്നോളാം ."
ആഗ്രഹങ്ങൾ എത്ര വശ്യമാണ്.

"നാളേറെയെന്റെ  കണ്ണുകള്‍ പൊത്തിയ,
കൈവിരല്‍പ്പാടിനാല്‍ ചായങ്ങള്‍ പൂശിയ,
കോമരം കാട്ടി പേടിപ്പെടുത്തിയ,
കൌമാരത്തിന്റെ ഇടവഴിയിലെവിടെയോ
ഓര്‍മ്മയായ് മാറിയ കൂട്ടുകാരാ ."
നമ്മെ ബാല്യത്തിലേക്ക് കൂട്ടി കൊണ്ട് പോകതിരിക്കില്ലല്ലോ? (കൂട്ടുകാരാ )

"പിറന്നത്,ആരോടോ കടം വാങ്ങിയ
ഒറ്റക്കുപ്പായവുമായിട്ടായിരുന്നു
വളര്‍ന്നത്, ആര്‍ക്കും വേണ്ടാത്ത
നിഴലിന്റെ കറുപ്പില്‍ ചവുട്ടിയും."
ജീവിതത്തിന്റെ പകര്ന്നെഴുത്ത് തന്നെയല്ലേ?

           ഓർമ്മകളുടെ ചാരുത പകരുന്ന കുറെ ഏറെ പോസ്റ്റുകളും ഉണ്ട്. തണുത്ത ശരണം വിളികളും പിന്നൊരു കരോളും അതിൽ എടുത്തു പറയാം. പിച്ച നടക്കുവാൻ അമ്മ പഠിപ്പിച്ച പൊൽ ചിലമ്പൊച്ചയുതിരും  ബാല്യ കാലം കവയിത്രിയെ ഇപ്പോഴും ഹരം കൊള്ളിക്കുന്നു. മണ്ഡല കാലവും ക്രിസ്റ്റ്മസ് കാലവും ഒതൊരുമിക്കുന്ന ഒരു നോസ്ടാൽജിയ ! യാത്രക്കിടയിൽ കണ്ട മാലാഖ എന്ത് കൊണ്ടോ എന്നിൽ മദർ തെരേസയെ ഓര്മ്മിപ്പിച്ചു. "അവര്‍ എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നെനിക്കറിയില്ല, ഞാന്‍ ഇറങ്ങുന്നതിനു ശേഷമാണ് ഇറങ്ങുന്നത് എന്നതിനാല്‍ വീടെവിടെ എന്നും അറിയില്ല, എന്തിനു പേര് എന്ത് എന്ന് പോലും അറിയില്ല.... പക്ഷെ ആ വ്യക്തി മനോഹരമായി ചിരിക്കുമായിരുന്നു, യാത്രയിലുട നീളം.." 

         പ്രകൃതിയുമായി ബന്ധപ്പെട്ടു സരന്ഗ് ഗോപാലകൃഷ്ണനെ കുറിച്ചും ആർഷ  എഴുതി. ഇതില്‍ പ്രകൃതിയെ സ്നേഹിക്കുന്ന നന്മയുടെ തിരിവെട്ടം തെളിയുന്നത് കാണാന്‍ സാധിച്ചു." എന്ന കമന്റ് ഞാനും ആവർത്തിക്കുന്നു. 

                  ചില ഓർമ്മകൾ കഥകൾ ആയി എഴുതപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് കോവാലമ്മാവനും ശശി അണ്ണനും    ആ ഇരട്ടകളുടെ കുസൃതി നമ്മെ രസിപ്പിക്കും. കഥയുടെ ലക്ഷണമൊത്ത ഒന്നും ആ ലേബലിൽ കണ്ടില്ല. ആര്ഷക്ക്  പദ്യമാവാം കൂടുതൽ വഴങ്ങുക...

"ഫൈസൽ ബാബു

ഊർക്കടവ് 

      സമാധാനം.... വെറും 32 പോസ്റ്റുകൾ ! അതിൽ തന്നെ ചിലത് ബ്ലോഗ്‌ പരിചയവും..ബ്ലോഗ്‌ പരിചയത്തെ വിലയിരുത്തുക..അത് രസകരം തന്നെ..എന്തെഴുതിയാലും ഫൈസൽ ഹാസ്യത്തിന്റെ മേമ്പൊടി ചാർത്തും സൗഹൃദം ഏറെ പ്രിയംകരം. ഫൈസൽ കൂട്ടായ്മയുടെ ആള് തന്നെ. അതിനാൽ കുറച്ചു പോസ്റ്റുകളും കൂടുതൽ സൌഹാർദ്ദവും ..അതാവാം നയം. ഉള്ള പോസ്റ്റുകളിലോക്കെ പ്രവാസത്തിന്റെ പശ്ചാത്തലം.


           ആദ്യകാല പോസ്റ്റുകളിൽ ഒന്നായ ഏപ്രിൽ ഫൂളിൽ ഒരു പ്രവാസിയുടെ ദുരന്തം ആണ് കോറി ഇട്ടിരിക്കുന്നത്. ഇത്തരം അപകടങ്ങൾ ഒട്ടേറെ നാം കേൾക്കുന്നെങ്കിലും ഓരോന്നും ഓരോ നൊമ്പരം തന്നെ. പ്രവാസിയുടെ മീന പിടുത്ത കഥകൾ ഫ്രൈഡേ ഫിഷിങ്ങിൽ വർണ്ണി ക്കുന്നു. ബ്ലോഗ്ഗെർമാർക്കിടയിൽ പ്രചരിക്കാവുന്ന ചില പ്രയോഗങ്ങൾ ഇതിൽ കാണാം ."..ഫോളോവേഴ്സ് നഷ്ടമായ ബ്ലോഗറെ പ്പോലെ ഞാനും.."  "..ബ്ലോഗില്‍ നൂറു കമന്റ്‌ തികയുബോള്‍ ബൂലോകര്‍ക്കുണ്ടാകുന്ന ഉണ്ടാകുന്ന സന്തോഷം പോലെ ഞാന്‍ ആകാശത്തിനും ഭൂമിക്കും ഇടയില്‍ പാറി നടക്കുകയാണോ എന്ന് തോന്നി ..."

       സൂറാബിയുടെ ദുബായ് കത്ത് പഴയ ദുബായ് കത്തിനെ ഓർ മ്മപ്പെടുത്തി."ഇക്കാക്ക ഒരു കാര്യം പറയാന്‍ മറന്നു , ഇങ്ങള്‍ വരുമ്പം "വെരല്മ്മലെ സൂര്യന്‍ ന്നു പരസ്യത്തില്‍ കാണുന്ന  ബ്രൈറ്റ് ലൈറ്റ്  ടോര്‍ച്ചും കൂടി കയ്യില്‍ പിടിച്ചോളൂ " .ടെറര്‍ ഇന്ത്യയില്‍ ഇരു പത്തിനാല് മണിക്കൂര്‍ പവര്‍കട്ട് ആയതിനാല്‍ വെളിച്ചം കിട്ടൂല " ഇത് പക്ഷെ പുതിയ കത്തിലേ കാണൂ. 

              അരീകോടൻ മാഷുമായി നടത്തിയ നർമ്മ സംഭാഷണം,  ബീലാത്തിപട്ടണ ക്കാരനെ കണ്ട കഥ     ഇവ ഒക്കെ ഫൈസലിൽ ഒരു നല്ല സംഘാടകനെയും പത്രക്കാരനെയും കണ്ടെത്താൻ കഴിയുന്നു. 

          ഗാർഹിക പീഡന കഥയും പാചകവും ഫൈസൽ നന്നായി പറഞ്ഞിരിക്കുന്നു. അതും ബ്ലോഗിന്റെ രണ്ടാം വാർഷികത്തിൽ. അദ്ദേഹം തന്റെ നയം വ്യക്തമാക്കുന്നു. "ഗ്രൂപ്പിലും ബ്ലോഗിലും വരുന്നത്  പരാസ്പരം അടി കൂടാനാവാതിരിക്കട്ടെ , അവിടെ നല്ല വായനയും നല്ല അറിവുകളും  ലഭിക്കാനാവട്ടെ നമ്മുടെ ശ്രമം , എഴുത്തില്‍ കൂടി പരസ്പര സ്നേഹത്തിനെകുറിച്ച് വാതോരാതെ പോസ്റ്റുകള്‍ എഴുതി ഗ്രൂപ്പിലും സ്റ്റാറ്റസുകളില്‍ കൂടിയും  അതെ സ്നേഹത്തെ "കൊലവരി "നാടത്താതെ നമുക്ക് മുന്നോട്ടു പോകാം, അങ്ങിനെ നഷ്ടപെട്ടുപോയ ആ പഴയ സുവര്‍ണ്ണ കാലഘട്ടം നമുക്ക് തിരിച്ചു പിടിക്കാം , അതിനായി നമുക്ക് ഒന്നിച്ചു കൈ കോര്‍ക്കാം"  ഈ നയത്തിന് സ്നേഹ സലാം.

                      ബ്ലോഗിൽ ഇനിയും കൂടുതൽ എഴുതാനുണ്ട് ഫൈസലിനു. ഒരു പക്ഷെ ഫൈസലിന്റെ ദൌത്യം മറ്റൊന്നാകം. ബ്ലോഗ്‌ വിലയിരുത്തൽ ഒട്ടേറെ പോസ്റ്റുകളിലായി ഫേസ് ബുക്കിൽ നടത്തുന്ന ഫൈസൽ എനിക്കൊക്കെ പൂർവസൂരിയും  ഒപ്പം സമകാലീനനും ആകുന്നു. 

ത്വൽഹത്ത് ഇഞ്ചൂർ

വെള്ളരിക്കാ പട്ടണം 

            ഇഞ്ചൂരാന്റെ കുസൃതികൾ ആരുടേയും ശ്രദ്ധ ആകർഷിക്കും. കൊച്ചു വായിൽ ഒരുപോലെ കൊച്ചു വർത്തമാനവും ഇമ്മിണി ബല്യ വർത്തമാനവും ഇയാൾക്ക് സ്വന്തം. സ്വന്തം ബ്ലോഗിന്റെ മൂത്താശാരി ആണല്ലോ ഇയാൾ. ന്യൂ ജനറെഷന്റെ വക്താവ് എന്ന് സ്വയം വിലയിരുത്തിയ ഈ മഹാന്റെതായി കുറെ ഏറെ പോസ്ടുകളുണ്ട്.. അത് കധ എന്നോ ഗവിത  എന്നോ ഒക്കെ മൂപ്പര് പറയും. നമ്മ കേട്ടോണം. ലൈകും തന്നോണം. ഇതാ നയം. നല്ല നയം തന്നെ അല്ലെ?

                  സ്വന്തം പേരിനെ കുറിച്ച് തന്നെ ഈ വിദ്വാൻ പോസ്റ്റ്‌ ഇട്ടു കളഞ്ഞു.  ഈ കുമാരന്റെ ബ്ലോഗിൽ അക്ഷര പിശാചു ഏറെ ഉണ്ട്. (എന്റെ ബ്ലോഗിലും 
ഉണ്ടാകും; എന്നാലും പറയണമല്ലോ?) സ്വന്തം സ്ഥലത്തെ കുറിച്ചും ഉണ്ട് പോസ്റ്റ്‌. ഒട്ടു അഭിമാനത്തോടെ ആശാൻ ആ നാടിന്റെ മനോഹാരിത വർണ്ണിക്കുന്നു. "ഇതയും മനോഹരമായ പാടം നിങ്ങള്‍ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ??

പാടങ്ങള്‍ എല്ലായിടത്തു നിന്നും അപ്രതീക്ഷിതമായി കപ്പകളും പൈന്‍ആപ്പിളും റബ്ബര്‍ മരങ്ങളും ആസ്ഥാനം കൈയടക്കുകയും ചെയ്യുന്ന ഇന്നിന്‍റെ കാലഘട്ടത്തില്‍ ഇഞ്ചൂരും അങ്ങനെ ഒക്കെ തന്നെ ആയി കൊണ്ടിരിക്കുന്ന, എന്നാല്‍ ചില മണ്ണിനെ സ്നേഹിക്കുന്ന, കര്‍ഷകരുടെ അധ്വാനത്തിന്റെ ഫലമായി നമ്മുക്കെല്ലാം കണ്‍ നിറയെ കാണാന്‍ കുറച്ചു പാടങ്ങള്‍ ഇന്നും ഇവടെ നിന്ന് അപ്രതീക്ഷിതമായി എന്ന് പറയാന്‍ സാദ്യമല്ല. വര്‍ധിച്ചു വരുന്ന കൂലിയും, കൂലി കൊടുത്തു കഴിഞ്ഞാല്‍ കര്‍ഷകനു ഒന്നും തന്നെ കിട്ടാന്‍ ഇല്ലാത്ത അവസ്ഥയുമാണ് നെല്ല് കൃഷിയില്‍ നിന്നും ഇവടത്തെ കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്"
.

                  സാമൂഹ്യ വിമർശനം എന്ന ലേബലിൽ അല്പം കടന്ന പ്രയോഗങ്ങൾ ഒക്കെ ഇഞ്ചൂരാൻ നടത്തുന്നു. ഗാന്ധിയെ ഒക്കെ വിമർശിച്ചു  കളയും പോലും. എന്നിട്ടോ? "ഇനി എന്നെ ജയിലിൽ പിടിച്ചിട്ടാൽ, ഞാൻ പറയും എന്നെ തിഹാർ ജൈലിൽ ഇട്ടാൽ മതിയെന്ന്. അവിടെ ഭയങ്കര സെറ്റപ്പാന്നെ.... നമ്മുടെ രാജാണ്ണൻ ഒക്കെ അവിടല്ലയോ കിടന്നത്. പുള്ളി കിടന്ന സെല്ല് കിട്ടിയാൽ സുഗമായി.  എന്നാൽ പിന്നെ രാജയോഗമല്ലേ..... AC യും ഇന്റർനെറ്റും ഒക്കെ ഉണ്ടാവും. " എന്തായാലും അതുണ്ടായില്ല ഭാഗ്യം. 


              ഇസ്ലാമും പർദ്ദയും ഒക്കെ ഈ കുട്ടി വിഷയമാക്കുമ്പോൾ ഇവൻ കുട്ടി ബ്ലോഗ്ഗര് തന്നെയോ എന്ന് നാം സംശയിക്കുന്നു. "അതിരാവിലെ കുടിക്കുന്ന ചായയേതാണെന്ന് തിരഞ്ഞിടക്കുന്നതുതൊട്ട്, രാത്രി ഉറങ്ങുമ്പോള്‍ വക്കേണ്ട തലയിണവരെ തീരുമാനിക്കുന്നതിനും പെണ്ണിന്‍റെ നഗ്നതയിലൂടെ കണ്ണുപായിക്കണം എന്നുള്ള അവസ്ഥയിലാണു നാം ഉള്ളത്." എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്. 

              ഒടുവിൽ  ഇഞ്ചൂരാൻ  എഴുതിയ പ്രണയ കഥയും ഹിറ്റായി. ആനയുടെ ചട്ടയുള്ള സ്ലേറ്റ് ആണ് പ്രണയ ബിംബം.
                "പക്ഷെ ആമിന എന്നോട് ചോദിച്ചു, 
                                   "കൊച്ചെ, നിന്‍റെ സ്ലേറ്റൊന്നു തരുമോ?"
ഞാന്‍ എന്‍റെ സ്ലേറ്റിനോടൊപ്പം ഒരു ചിരിയും അവള്‍ക്ക് വച്ച് നീട്ടി. എനിട്ട്‌ സ്ലോ മോഷനില്‍ വന്നു ബെഞ്ചില്‍ ഇരുന്നു.  കുറച്ചു കഴിഞ്ഞു അവള്‍ വന്നു. സ്ലേറ്റ് തിരികെ തന്നു. അന്ന്   THANKYOU സംസ്കാരം അത്ര വളര്‍ന്നിട്ടില്ലായിരുന്നു.  അത്കൊണ്ട് അവള്‍ അവളുടെ പുഴുപല്ല് കാട്ടി ഒന്നു ചിരിച്ചു.  അങ്ങനെ ആണ്‍കുട്ടികളോടുപോലും സൗഹൃദം കൂടാത്ത ആ നാണംകുണുങ്ങി പയ്യന്‍ ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. എന്തിനേറെ അവളുടെ ഖല്‍ബായിരുന്ന സ്ലേറ്റ് എനിക്ക് എഴുതാന്‍ തന്നു. ഞങ്ങള്‍ പരസ്പരം പുഞ്ചിരിയിലൂടെ മനസ്സ് കൈമാറി. അവളുടെ മനസ്സിനേക്കാള്‍ എനിക്ക് വേണ്ടത് ആ സ്ലേറ്റ് ആയിരുന്നു. ഏതൊരു പ്രണയത്തെപോലെയും ഞാനും ഈ വിശുദ്ധ പ്രണയം മുതലെടുക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ ആ സ്ലേറ്റിനെ പ്രണയിക്കാന്‍ തുടങ്ങി, കൂടെ അതിന്‍റെ മുതലാളിച്ചി ആമിനയേയും. " ഇങ്ങനെ ഒക്കെ ആണത്രേ പ്രണയം നാമ്പിട്ടത് ഒടുവിൽ "അല്ലേലും പെണ്‍കുട്ടികള്‍ അങ്ങനെയാണ് അവരുടെ തലക്കകത്ത് നിലാവെളിച്ചമാണ്.  പെണ്ണിന്‍റെ കഠിന ഹൃദയം, ഡബിള്‍ ഡബിള്‍ കഠിനഹൃദയം. പെണ്ണിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം." എന്ന് ചൊല്ലി ..ഇത് തന്നെ ബഷീറും ചോന്നിട്ടുണ്ട്. ഹമ്പട ബടുക്കൂസേ !


           ആൾ ലിങ്കിടാൻ മിടുക്കൻ തന്നെ. (ഭാവിയിൽ ആയൂർ വേദം പഠിക്കുമോ എന്ന് കണ്ടറിയണം.) ഏതായാലും ഇയാൾ എല്ലാരോടും ഇപ്പോഴും ചോദിക്കുന്നു..
              സഹൃദയർ മറുപടി കൊടുക്കുന്നു..."ഇട്ടോളൂ ഇട്ടോളൂ..." അങ്ങനെ ഒത്തിരി പേരെ വരുതിയിലാക്കി ഈ കൊച്ചു മിടുക്കൻ. ദർശന പെട്ടിയിലും  കയറി പറ്റി . ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ..


പിൻ കുറിപ്പ് 


വയലാർ ചൊല്ലിയ പോലെ
 "ഒക്കെ പകർത്താൻ കഴിഞ്ഞിരിക്കില്ലെനിക്കു 
ആ ഗതികേടിനു മാപ്പ് ചോദിപ്പൂ ഞാൻ "

അത്ര എഴുതി വച്ചിട്ടുണ്ട് ബ്ലോഗുകളിൽ. പരിമിതികൾക്കകത്തു നടത്തുന്ന ഈ വിലയിരുത്തൽ തുടരും. 

മുൻ ലക്കങ്ങൾ 
ഒന്ന് (നിരക്ഷരൻ , വിഷ്ണു ഹരിദാസ്‌, അരുണ്‍ കായംകുളം, ഷബീർ അലി) 

രണ്ട് (അബ്സാർ മുഹമ്മദ്‌ , മനോജ്‌ വെള്ളനാട് , സുസ്മേഷ് ചന്ദ്രോത്ത് , മൊഹിയുദീൻ )

മൂന്ന്‌ ( റിയാസ് ടി അലി, ശലീർ അലി, മനോജ്‌ വിഡ്ഢിമാൻ , റോബിൻ പൗലോസ്‌ )