Tuesday 22 November 2016

പുസ്തക പരിചയം: മൗനത്തിന്റെ പാരമ്പര്യ വഴികൾ

                             മോഹൻലാലിന്റെ വിയറ്റ് നാം കോളനി  കണ്ടവർ ആരും റാവുത്തരെ മറക്കില്ല; മുഖത്ത് വസൂരിക്കലയുള്ള ആജാന ബാഹുവായ റാവുത്തരെ! തമിഴ്നാടിലും കേരളത്തിലെ തെക്കുകിഴക്കൻ ഭാഗങ്ങളിലും ആണ് റാവുത്തർമാർ അധിവസിക്കുന്നത്. ഇവർ വീര കേസരികൾ ആണെന്നാണ് ലഭ്യമായ ചരിത്രം. മലയാള സാഹിത്യത്തിൽ ഇവരുടെ പൈതൃകം വെളിച്ചത്ത് കൊണ്ട് വരുന്ന കൃതികൾ വന്നിട്ടില്ലെന്നാണ്‌ തോന്നുന്നത്. ഗോത്ര പഴമയും സംസ്കാരവും ത്രസിപ്പിക്കുന്ന ഭാഷയിൽ എഴുതപ്പെട്ടാൽ അത് കാലാദിവർത്തി ആവുക തന്നെ ചെയ്യും. യു ഏ ഖാദറിന്റെ തൃക്കോട്ടൂർ പെരുമയും ജോണി മിറാൻഡയുടെ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസും ഏറെക്കുറെ ഇത്തരത്തിൽ വിജയിച്ച കൃതികളാണ്. ഒത്തിരി വായനാതൃപ്തി നൽകിയ ഒരു കഥാസമാഹാരത്തിന്റെ വായനയെ അവതരിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. റി ജാം വൈ റാവുത്തർ എഴുതിയ ഗ്രീൻ പെപ്പർ പബ്ലിക്ക പുറത്തിറക്കിയ മൗനത്തിന്റെ പാരമ്പര്യ വഴികൾ. കഥ പറയുന്ന ശൈലി കൊണ്ടും മികവാർന്ന ഭാഷ കൊണ്ടും ഇത് വേറിട്ടു നിൽക്കുന്നു. ശ്രദ്ധിക്കപ്പെടാതെ പോകരുതേ എന്ന് നല്ല വായനക്കാരൻ കരുതിപ്പോകും.



                          വിയറ്റ് നാം കോളനി  ലെ റാവുത്തരിൽ നിന്നും വ്യത്യസ്തമായി കഠിനാദ്ധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും വ്യതിരിക്തമായ ജീവിതം കെട്ടിപ്പടുത്ത കഥാപാത്രങ്ങളെ ചേതോഹരമായ ഭാഷയിൽ അവതരിപ്പിക്കുന്നത് കഥകളുടെ വായനയിൽ നാം അനുഭവിക്കുന്നു. പാണ്ടി നാട്ടിൽ നിന്നും കുടിയേറിയ മീനാക്ഷിയെന്ന ആടുമുതൽ പൊന്മാൻ പാത്തു വരെയുള്ള വൈവിധ്യമാർന്ന കഥാപാത്രങ്ങൾ വായന ശേഷവും നമ്മെ പിന്തുടരുന്നു.' മലയാൻറീസ്' എന്ന ഭാഷ തന്നെ വികസിപ്പിച്ചെടുത്ത അത്തയെ എങ്ങനെ മറക്കാനാണ്? ആൽകെമിസ്ടിലെപ്പോലെ സ്വർണ്ണ രസവിദ്യ തേടിയതായിരുന്നല്ലോ അത്തായുടെ പിഴ. എക്കാലവും ഹിരണ്യമേവാർജ്ജയ മനുഷ്യന്റെ ആർത്തി മൂത്ത ആപ്ത വാക്യമല്ലോ!
പ്രകൃതിയെ വശ്യമായി വിവരിക്കുന്ന വാക്യങ്ങളുടെ ഹർഷോന്മാദമുണർത്തുന്ന വായനക്ക് ഒട്ടേറെ ഉദാഹരണങ്ങൾ.

                      "കണ്ണുനീർ പോലുള്ള ജലം. പാമ്പിഴയും പോലെ നീർച്ചാൽ തല പൊക്കി നീട്ടി നോക്കി വളഞ്ഞു പുളഞ്ഞു നീങ്ങുകയാണ്. അത് നീണ്ടു നീണ്ടു ചെന്ന് അകലെ വർഷങ്ങൾക്ക് മുൻപ് വരണ്ടുണങ്ങി മരിച്ചു പോയ അരുവിയുടെ ഓർമ്മച്ചാലിലേക്ക് ഇഴഞ്ഞിറങ്ങി. നീർനനവിൽ അരുവിയുടെ ഫോസിൽ കോശങ്ങൾ ഞരു പിരെ പൊട്ടിപ്പൊടിഞ്ഞു. വെള്ളത്തിന്റെ ഒഴുക്ക്. മരിച്ചു കിടന്ന ബീജ കോശങ്ങൾക്ക് തലയും വാലും കിളിർത്തു..... "

                     ഏഴ് ആങ്ങളമാരുടെ ഒരേയൊരു പെങ്ങൾ ചാമയരിയുടെ കോടാനുകോടി സ്മൃതി കോശങ്ങൾക്ക് നടുവിൽ ഒരു കഥാതന്തു പോലെ അവശേഷിക്കുമ്പോൾ കഥാകാരൻ വായനക്കാരിൽ അവശേഷിപ്പിക്കുത് എന്താണെന്ന് അനുഭവിച്ചറിയുക തന്നെ വേണം. സ്വന്തം വംശഗൃഹത്തിൽ അതിക്രമിച്ചു കയറുന്ന പുറം സത്തകളെ വരച്ചുകാട്ടുന്ന ഫാത്തിമിലേക്ക് ഏറെ നേരം വായനക്കാരനും സംക്രമിക്കാതിരിക്കില്ല. മൗനത്തിന്റെ പാരമ്പര്യ വഴികളിൽ നോക്കു ഭാഷയിലൂടെ കഥ പറയുന്ന നന്നിയും അത്തച്ചിയും നമുക്ക് മറക്കാൻ പറ്റാത്തവരായി മാറുന്നു. തൊണ്ടൻ ചക്കര റാവുത്തറുടെ വേരുകൾ തേടുക രസാവഹമാണ്. നടത്തറ റാവുത്തർ എന്ന ആനറാഞ്ചിയെയും മോതീൻ പിച്ചയെയും നാമറിയുന്നവർ എന്ന് കരുതിപ്പോകും. അത്രമേൽ യുക്തമായ പാത്ര സൃഷ്ടി. " ഒരർത്ഥത്തിൽ ഓരോ മനുഷ്യനും ഭൂമിയുടെ ദേഹത്തെ വസൂരി കലയാണ്'' എന്നത് പോലെ ശ്രദ്ധേയമായ ജീവിത നിരീക്ഷണങ്ങൾ പല കഥകളിലും കാണാം.

                         ആനുകാലികങ്ങളിലും സമാഹാരങ്ങളിലും കുടി ആയിരം കഥകൾ ഒരു നല്ല വായനക്കാരൻ ഒരു വർഷം വായിക്കേണ്ടി വരുന്നു എന്ന് കണക്കു കൂട്ടാം. അവയിൽ മനസ്സിൽ തങ്ങുക പത്തോ ഇരുപതോ. അവ കളിൽ ഈ കഥകളും ഉൾപ്പെടും എന്ന് പറയാതെ വയ്യ. നന്നായി അണിയിച്ചൊരുക്കിയ ഗ്രീൻ പെപ്പറും കഥകൾക്കൊത്ത ചിത്രങ്ങൾ വരച്ച ജോസഫ് മാർട്ടിനും ഗോപീ ദാസും അഭിനന്ദനം അർഹിക്കുന്നു. മലയാള കഥാസാഹിത്യത്തിലെ ക്ലിക്കുകളുടെ കുത്തൊഴുക്കിൽ ഈ കഥാകാരൻ ഒലിച്ചു പോവാതിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.

1 comment:

  1. വിയറ്റ് നാം കോളനി ലെ റാവുത്തരിൽ നിന്നും
    വ്യത്യസ്തമായി കഠിനാദ്ധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും
    വ്യതിരിക്തമായ ജീവിതം കെട്ടിപ്പടുത്ത കഥാപാത്രങ്ങളെ ചേതോഹരമായ
    ഭാഷയിൽ അവതരിപ്പിക്കുന്നത് കഥകളുടെ വായനയിൽ നാം അനുഭവിക്കുന്നു.
    പാണ്ടി നാട്ടിൽ നിന്നും കുടിയേറിയ മീനാക്ഷിയെന്ന ആടുമുതൽ പൊന്മാൻ പാത്തു
    വരെയുള്ള വൈവിധ്യമാർന്ന കഥാപാത്രങ്ങൾ വായന ശേഷവും നമ്മെ പിന്തുടരുന്നു.'

    ReplyDelete